കണ്ണൂർ: കണ്ണൂർ താണയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് ( 19 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബസിന്റെ മത്സരഓട്ടത്തിൽ ഒരു ജീവൻ കൂടി ആണ് നഷ്ടമായത്.
കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാർഥിയെ ഇടിച്ചിട്ടത്. അമിത വേഗതയിൽ എത്തിയ ബസ് ദേവനന്ദിന്റെ സ്കൂട്ടറിന് പിന്നാലെ ഇടിക്കുകയായിരുന്നു. ദേവനന്ദിന്റെ ദേഹത്തൂടെയാണ് ബസ് കയറി ഇറങ്ങിയത്. മൃതദേഹം ഇപ്പോൾ എകെജി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് എത്തി അപകടത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച് കേസെടുക്കും.
അതേസമയം, സ്വകാര്യ ബസുകളുടെ മരണപാച്ചിലിൽ അധികൃതരുടെ കർശന ഇടപെടൽ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിലാണ് ഇടപെടൽ. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് കോഴിക്കോട് റൂറൽ എസ്പിക്കും ആർടിഒക്കും നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.