ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും. കേരളത്തിൽ എത്തിച്ച ശേഷമായിരിക്കും പോസ്റ്റ്മോർട്ടം. ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും.അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും.അതേസമയം, അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ സഹോദരി അഖില പരാതി നല്‍കും. അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം നല്‍കും. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നുമാണ് പരാതിയില്‍ ഉള്ളത്. ഭര്‍ത്താവ് സതീഷിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നു. സതീഷിനെതിരെ അതുല്യയുടെ മാതാവ് തെക്കുംഭാഗം പൊലീസിന് നല്‍കിയ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം.