india

പാർലമെന്‍റ് സമ്മേളനത്തിൽ പരി​ഗണിക്കുന്നത് 15 സുപ്രധാന ബില്ലുകള്‍!!

പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് ഇന്നു തുടക്കം. ഓപ്പറേഷൻ സിന്ദൂർ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ അവകാശവാദം, എയർ ഇന്ത്യ വിമാനാപകടം, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും.

32 ദിവസം നീളുന്ന സമ്മേളനത്തിൽ 21 സിറ്റിങ്ങുകൾ ഉൾപ്പെടുന്നു. ഓഗസ്റ്റ് 21 നാണ് വർഷകാല സമ്മേളനം അവസാനിക്കുക. ഓഗസ്റ്റ് 12 ന് ഇരുസഭകളും പിരിയുകയും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു ശേഷം ഓഗസ്റ്റ് 18 തിങ്കളാഴ്ച വീണ്ടും സമ്മേളിക്കുകയും ചെയ്യും. ഈ കാലയളവിൽ 15 ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും. ഏഴു പെൻഡിങ് ബില്ലുകളും എട്ട് പുതിയ ബില്ലുകളുമാണ് പരിഗണനയ്ക്കും പാസാക്കുന്നതിനുമായി പട്ടികപ്പെടുത്തിയിരിക്കുന്നത്.

മണിപ്പൂർ ചരക്ക് സേവന നികുതി ഭേദഗതി ബിൽ, നികുതി നിയമ ഭേദഗതി ബിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഭേദഗതി ബിൽ, ജൻ വിശ്വാസ് ബിൽ, ദേശീയ കായിക ഭരണ ബിൽ, നാഷണൽ ആന്‍റി ഡോപ്പിങ് ബിൽ, മൈനസ് ആൻഡ് മിനറൽസ് ബിൽ, നിയന്ത്രണ ഭേദഗതി ബിൽ തുടങ്ങിയ സുപ്രധാന ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കുക.

സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി, സഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ സഹകരിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള എല്ലാ പാർട്ടികളുടെയും നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെയും പാർലമെന്റിന്റെയും അന്തസ്സിനും പൊതുജനക്ഷേമ മുൻഗണനയ്ക്കുമായി സമ്മേളനം സമർപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച, പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം, ഇന്ത്യയുടെ വിദേശനയം, ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള വോട്ടർ പട്ടിക പരിഷ്കരണം എന്നിവയുൾപ്പെടെ മൺസൂൺ സമ്മേളനത്തിൽ ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന എട്ട് പ്രധാന വിഷയങ്ങളിൽ യോഗത്തിൽ സമവായത്തിലെത്തി. വെർച്വൽ യോഗത്തിൽ കോൺഗ്രസിൽ നിന്ന് സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, ജയറാം രമേശ് എന്നിവർ പങ്കെടുത്തു.

Latest News