സാങ്കേതിക തകരാറുകളെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം നാളെ മടങ്ങും. വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ പരീക്ഷണ പറക്കൽ ഇന്നു നടക്കും.
തകരാർ പരിഹരിക്കാൻ തിരുവനന്തപുരത്ത് എത്തിയ ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധരും നാളെ മടങ്ങും.14 അംഗ വിദഗ്ധ സംഘത്തെ തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനം നാളെയെത്തുമെന്നാണു വിവരം. ജൂലായ് ആറിനായിരുന്നു ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധ സംഘം വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ വിമാനത്തിലായിരുന്നു സംഘം എത്തിയത്. പ്രത്യേക പരിശീലനം നേടിയ എൻജീനിയർമാർ അടക്കമാണ് സംഘത്തിലുണ്ടായിരുന്നത്.
ഇക്കഴിഞ്ഞ ജൂൺ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറാണ് പരിഹരിച്ചത്. എൻജിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് വിവരം.