തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ ഇന്ന് രാവിലെ ഏഴുമുതൽ ഗതാഗത നിയന്ത്രണം. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസിൻ്റെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിംഗ് ബോര്‍ഡ് ജങ്ഷൻ, രക്തസാക്ഷി മണ്ഡപം എന്നിവടങ്ങളിൽ ഇറങ്ങിയ ശേഷം ദര്‍ബാര്‍ ഹാളിലേക്ക് പോകണം. പൊതുദര്‍ശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങള്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി പാര്‍ക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോര്‍ തിയേറ്റര്‍ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര ഗ്രൗണ്ടിലും, കവടിയാറിലെ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലുമായി പാര്‍ക്ക് ചെയ്യണം.
സൗകര്യമില്ലാത്ത പ്രധാനറോഡിലും ഇടറോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. വിലാപയാത്ര കടന്നുപോകുന്ന സെക്രട്ടറിയറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ് വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. വിലാപയാത്ര കടന്നുപോകുമ്പോൾ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹന ഗതാഗതം വഴി തിരിച്ച് വിടുമെന്നും പൊലീസ് അറിയിച്ചു. സഹായങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പരുകൾ: 04712558731, 9497930055.