തിരുവനന്തപുരം: വി എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓര്‍മയായി കേരള മനസില്‍. പോരാട്ടത്തിന്റെ ആചാര്യനെ ഹൃദയങ്ങളില്‍ സ്മരിക്കുകയാണ് മലയാളികള്‍. വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ഇപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹമാണ്. വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ വസതിയിലെത്തി വിഎസിന് അന്ത്യമൊപാചാരം അർപ്പിച്ചു. വീട്ടിൽ പൊതുദർശനം ഇല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വൻ ജനാവലിയാണ് വസതിയ്ക്ക് മുന്നിൽ.
സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസം ദുഃഖാചരണം ആചരിക്കും. സഖാവിന് എകെജി സെന്ററില്‍ അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങളാണ്. രാവിലെ 9 മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.നാളെ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം നടത്തും. ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.