തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടൻ ശരത് അപ്പാനി. ‘വിടപറയുന്നത് വി എസിന്റെ ശരീരം മാത്രമാണെന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ ഇവിടെ നിലനില്‍ക്കുമെന്നും ശരത് ഫേസ്ബുക്കിൽ കുറിച്ചു.
മലയാളികൾ “കണ്ണേ കരളേ” എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേർക്കണമെങ്കിൽ അത്രത്തോളം നമ്മൾ വി എസിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരാൾ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തിൽ ഓർക്കപ്പെടണമെങ്കിൽ അയ്യാൾ ഉണ്ടാക്കിയ ഓർമ്മകളും ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വാധീനിച്ചിരിക്കണം.. എന്തിനും കുറ്റം പറയുന്ന മലയാളികൾ “കണ്ണേ കരളേ” എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേർക്കണമെങ്കിൽ അത്രത്തോളം ആ ജനത അദ്ദേഹത്തെ സ്നേഹിച്ചിരിക്കണം.. ബഹുമാനിച്ചിരിക്കണം…!!
ഉറപ്പാണ് വിട പറയുന്നത് ശരീരം മാത്രമാണ്.. നിങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ.. വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങൾ നിലനിൽക്കുമിവിടെ… കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ..
കാരണം ഇത് വി.സ് ആണ്.. പുന്നപ്ര വയലാറിലെ മൂർച്ചയുള്ള വാരിക്കുന്തം.. അതിനെക്കാൾ മൂർച്ചയുള്ള നിലപാടിന്റെ നേരർത്ഥം… എന്റെ മകൻ ആരോപിതൻ ആണെങ്കിൽ അവനെ പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം.. അരിവാള് മാത്രം തപ്പി വോട്ടിങ്മെഷീനിൽ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ…. ഒരു ജനതയുടെ ഒരേ ഒരു VS… ലാൽ സലാം സഖാവേ… സമരങ്ങളില്ലാതെ ഉറങ്ങുക… ഇനി വിശ്രമം