പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ചുകൊണ്ടാണ് വിഎസ് മടങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷമായിരുന്നയാളാണ് അദ്ദേഹം. ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്തില്ല. കേരളത്തിലെ ഭൂമിപ്രശ്‌നങ്ങളിൽ നിരന്തരം ഇടപെട്ട്, സാധാരണ കമ്മ്യൂണിസ്റ്റുകാർ സഞ്ചരിക്കാത്ത പ്രത്യേക വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. അതുകൊണ്ടാണ് വിഎസിന്റെ യാത്ര വ്യത്യസ്തമാകുന്നത് എന്നും സതീശൻ പറഞ്ഞു.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിസഭയിലെ എട്ട് മന്ത്രിമാർക്കെതിരെ താൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കഴമ്പുണ്ടെന്ന് കണ്ടാൽ അദ്ദേഹം അവ കാര്യത്തിലെടുക്കും. നെടുമ്പാശ്ശേരി ഭൂമി വിവാദത്തിൽ ഉടനടിയാണ് അദ്ദേഹം കാര്യങ്ങൾ നീക്കിയത്. ലോട്ടറി വിവാദത്തിലും പ്രതിപക്ഷ ആരോപണങ്ങൾക്ക് വിഎസിന്റെ പിന്തുണയുണ്ടായിരുന്നു.
സാധാരണയായി രാഷ്ട്രീയ വാദപ്രതിവാദങ്ങൾ എവിടെയും എത്താതെ പോകുകയാണ് പതിവ്. എന്നാൽ ലോട്ടറി വിവാദത്തിൽ വിഎസ് കർശന നടപടിയെടുത്തുവെന്നും സതീശൻ കൂട്ടിച്ചേർത്തു. നിലപാടുള്ള ആളായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ വിഎസ് പ്രത്യേകമായി അടയാളപ്പെട്ടു കഴിഞ്ഞുവെന്നും സതീശൻ പറഞ്ഞു.
content highlight: V D Satheeshan