ആത്മഹത്യയെക്കുറിച്ച് ആലോചിച്ച സൂര്യനെല്ലി കേസിലെ അതീജിവിതയെയും അച്ഛനെയും ജീവിതത്തിലേക്ക് തിരികെ നടത്തിയ വി എസ് അച്യുതാനന്ദനെ കുറിച്ച് തുറന്നെളുത്തുമായി എം പി ബഷീര്‍. വി എസിന്റെ വൈരത്തിന്റെയും തമാശയുടെയും കഥകള്‍ കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്.
കുറിപ്പ് ഇങ്ങനെ..
വി എസിന്റെ സിണ്ടിക്കേറ്റ് അംഗം എന്ന് വിളിക്കപ്പെട്ടവരില്‍ ചില നേരങ്ങളില്‍ ഞാനുമുണ്ടായിരുന്നു. ചിലര്‍ ആക്ഷേപമായും ചിലര്‍ പുകഴ്ത്തലായും അങ്ങനെ പറയുന്നതിനെ ഞാന്‍ ഗൗനിച്ചിട്ടേയില്ല. എന്നാല്‍, ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വി എസിന്റെ നിലപാടുകള്‍, അയാളെ കുറിച്ചുള്ള കഥകളും ഐതിഹ്യങ്ങളും എന്നെ പെടുത്തിക്കളഞ്ഞ ചില സന്ദര്‍ഭങ്ങളുണ്ട്. 2001 മുതല്‍ 11 വരെ, കളംനിറഞ്ഞാടിയ പ്രതിപക്ഷ നേതാവായും കൂട്ടിലടക്കപ്പെട്ട മുഖ്യമന്ത്രിയായും, വി എസ് കേരളത്തിന്റെ പൊതുമണ്ഡലം കയ്യടക്കിവെച്ച ഒരു പതിറ്റാണ്ട്, അദ്ദേഹത്തിന് അഭിമുഖമായി നിന്ന് ടെലിവിഷന്‍ റിപ്പോര്‍ട്ടിങ് നടത്തേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ. ജോലി എന്നതിനപ്പുറം നമ്മള്‍ ഒരു രാഷ്ട്രീയ പ്രക്രിയയില്‍ പങ്കുകൊള്ളുകയാണെന്നു തോന്നും. നീതിയുടെയും അനീതിയുടെയും, രാഷ്ട്രീയമായ ശരികളുടെയും ശരികേടുകളുടെയും ഒരു ബൈനറി വി എസ് ഞങ്ങളുടെയൊക്കെ മനസ്സില്‍ സൃഷ്ടിച്ചെടുത്തു.
തീച്ചൂളകള്‍ക്കു കുറുകെ മുറിച്ചുകടന്ന ഒരു രാഷ്ട്രീയ യുവത്വം അനുഭവമായുള്ള ഒരാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന മഹാപര്‍വതത്തോട് ചില നിലപാടുകളെ ചൊല്ലി മല്‍പിടുത്തത്തിന് മുതിരുമ്പോള്‍ നാം അയാളെ പിന്തുണച്ചുപോകും. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നാം ആരെയാണോ അളന്നിടേണ്ടത്, ആ ആളില്‍ തന്നെ നാം തടവിലാക്കപ്പെടുന്ന അവസ്ഥ. ജേണലിസത്തിലെ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്നും വേണമെങ്കില്‍ പറയാം. ആ ഘട്ടത്തില്‍ അയാളുടെ ന്യായീകരണങ്ങള്‍ നമുക്ക് നീതീകരണമായി തോന്നും. അയാളുടെ ശബ്ദത്തിനു നാം ഉച്ചഭാഷിണിയാകണമെന്നു തോന്നും. കേരള രാഷ്ട്രീയത്തിന്റെയും മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെയും ഇപ്പോഴത്തെ അവസ്ഥകളില്‍, എന്റെ വാന്റേജ് പോയിന്റില്‍ നിന്ന് നോക്കുമ്പോള്‍, ആ കുറ്റം സമ്മതിക്കുന്നതിലും ഇപ്പോള്‍ എനിക്ക് അഭിമാനമേയുള്ളൂ. ആദ്യം, ഞാന്‍ വി എസില്‍ അഭിരമിച്ചു പോയ ഒരു സന്ദര്‍ഭം പറയാം.
2005 ഏപ്രില്‍ 20, കേരള ഹൈക്കോടതിയുടെ മുറ്റത്ത് നിയമത്തിന്റെ കയ്പ്പ് മുറ്റിയ ഒരു കാഞ്ഞിരമരം വേരുമുളച്ച ദിവസമായിരുന്നു. സൂര്യനെല്ലി ലൈംഗിക പീഡന കേസില്‍ വിചാരണ കോടതി ശിക്ഷിച്ച 36 പ്രതികളില്‍ 35 പേരെയും കേരള ഹൈക്കോടതി വെറുതെ വിട്ട ദിവസം. തന്റെ അച്ഛനോ മുത്തച്ഛനോ ആകാന്‍ പ്രായമുള്ള 40 പുരുഷന്മാരില്‍ നിന്ന് 56 ദിവസം നീണ്ട ലൈംഗിക അതിക്രമങ്ങള്‍ അനുഭവിച്ച, കുറ്റകൃത്യം നടക്കുമ്പോള്‍ 16 വയസ്സ് മാത്രമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ നോക്കി ജസ്റ്റിസ് അബ്ദുല്‍ ഗഫൂറിന്റെയും ജസ്റ്റിസ് ബസന്തിന്റെയും കോടതി പറഞ്ഞു: ‘അവള്‍ ലൈംഗിക സുഖം ആസ്വദിച്ച, ധാര്‍മികമായി വഴിതെറ്റിയ, ദുര്‍വ്യയം ചെയ്യാന്‍ ഏറെ പണം ആവശ്യമുള്ള ഒരു ബാലവേശ്യ ആയിരുന്നു.’
ഈ വിധിന്യായം കേട്ട ഹതഭാഗ്യയായ ആ പെണ്‍കുട്ടിയും, അവളുടെ ചേച്ചിയും, അവരുടെ അച്ഛനും മൂന്നാറിനു മേലെ സൂര്യനെല്ലിയിലെ ആ വാടകവീട്ടില്‍ തളര്‍ന്നിരുന്നു. ജീവിച്ചിരിക്കാനുള്ള അവരുടെ കാരണങ്ങള്‍ ആ അപ്പീല്‍ വിധിയില്‍ റദ്ധാക്കപ്പെട്ടുവെന്നു അവര്‍ക്കു തോന്നി. കളിയാക്കലുകളെയും ഒറ്റപ്പെടുത്തലുകളെയും അതിജീവിക്കാന്‍ അതുവരെ അവര്‍ക്കു കരുത്തുനല്‍കിയത് നീതിയുടെ പൂമരമായി പൂത്തുലഞ്ഞ മറ്റൊരു കോടതി വിധിയായിരുന്നു. ‘കേരളത്തിന്റെ പൊതു മനഃസാക്ഷിക്ക് വേണ്ടി, എന്റെ മകളാകാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയോട് ഞാന്‍ മാപ്പ് പറയുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യനെല്ലി കേസിലെ കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജ് ശശിധരന്‍ നമ്പ്യാര്‍ കേസിലെ 39 പ്രതികളില്‍ 35 പേര്‍ക്കെതിരെ കുറ്റം വിധിച്ചത്, 2000 സെപ്റ്റംബറില്‍. ഒളിവിലായിരുന്ന ഒന്നാം പ്രതി ധര്‍മരാജനെ 2002ല്‍ മറ്റൊരു കോടതിയും ശിക്ഷ നല്‍കി ജയിലിലടച്ചു.
ചരിത്രപരമായ ആ വിധിയെ അട്ടിമറിച്ചുകൊണ്ട് ബസന്തിന്റെയും ഗഫൂറിന്റെയും കോടതി നികൃഷ്ടമായ ആ അപ്പീല്‍ വിധി പുറപ്പെടുവിച്ചതിനു പിറ്റെന്നാള്‍, സൂര്യനെല്ലിക്കടുത്തു മാന്നാര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായിരുന്ന ആ അച്ഛന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സഹപ്രവര്‍ത്തകനെ കണ്ടു ഒരു കാര്യം പറഞ്ഞു: ‘ഇനിയും ജീവിച്ചിരിക്കുന്നതില്‍ കാര്യമില്ല, ഞാനും മക്കളും ആത്മഹത്യയെ കുറിച്ച് ആലോചിക്കുകയാണ്, മറ്റു വഴികളില്ല.’
സുഹൃത്തിന്റെ പേര് ഞാന്‍ മറന്നു പോയി. മോഹനന്‍ എന്നോ ഗോപി എന്നോ ആണ്. ആ മനസ്സ് സുഹൃത്തിന് അറിയാമായിരുന്നു. പക്ഷേ എങ്ങനെ അവരെ തടയണമെന്ന് തിട്ടമുണ്ടായിരുന്നില്ല. സി പി എം അനുഭാവിയായ മോഹനന്‍ / ഗോപി ആകെ കണ്ട വഴി പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനെ വിളിച്ചു പറയുക എന്നതാണ്. കണ്ടോണ്‍മെന്റ് ഹൗസിലെ നമ്പര്‍ തരപ്പെടുത്തി അയാള്‍ വിവരം വി എസിനെ പറഞ്ഞു കേള്‍പ്പിച്ചു. തൊട്ടു പിന്നാലെ മാന്നാര്‍ പോസ്റ്റ് ഓഫീസിലേക്ക് വി എസിന്റെ ഒരു ഫോണ്‍ കാള്‍ വന്നു: ‘അടുത്ത ആഴ്ച ഞാന്‍ അടിമാലിയില്‍ വരുന്നുണ്ട്. മേലേക്ക് വരാന്‍ സമയം കിട്ടില്ല. ഗസ്റ്റ് ഹൗസില്‍ വന്നു എന്നെ കാണണം. അതിനു ശേഷം നമുക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം.’
അടിമാലിയില്‍ പോയി അദ്ദേഹം വി എസിനെ കണ്ടു. ഇക്കാര്യം, 2006 ജനുവരി-ഫെബ്രുവരി മാസത്തില്‍, ആ അച്ഛന്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ഡി സി ബുക്‌സിന് വേണ്ടി, ഒരു നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന ലൈംഗിക കുറ്റവിചാരണകളെക്കുറിച്ച് ഞാന്‍ എഴുതിയ ‘സ്മാര്‍ത്തം, സൂര്യനെല്ലി, ഐസ്‌ക്രീം: മൂന്നു കുറ്റവിചാരണകള്‍’ എന്ന പുസ്തകത്തിന്റെ ഗവേഷണത്തിനായി അദ്ദേഹത്തെ കാണാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. അദ്ദേഹം കൂട്ടാക്കിയില്ല. പുസ്തകം ഇറങ്ങി ഒരു മാസം കഴിഞ്ഞു അദ്ദേഹം എന്നെ ഇങ്ങോട്ടു വിളിച്ചു. അദ്ദേഹം അപ്പോഴേക്കും കോട്ടയത്തു താമസമാക്കിയിരുന്നു. അങ്ങനെയാണ് ഞാന്‍ പുസ്തകത്തിന്റെ ഒരു കോപ്പിയുമായി കോട്ടയത്തു പോയി അദ്ദേഹത്തെ കണ്ടത്. അയാള്‍ പറഞ്ഞത് ഇപ്പഴും ഓര്‍മയിലുണ്ട്. ‘ഞാന്‍ ചെന്നപ്പോള്‍ റൂമിലെ മറ്റെല്ലാവരോടും പുറത്തു പോകാന്‍ വി എസ് പറഞ്ഞു. രണ്ടു കൈകളും ചേര്‍ത്തുപിടിച്ചാണ് സഖാവ് എന്നോട് സംസാരിച്ചത്. ഒരിക്കലും തോറ്റുകൊടുക്കരുതെന്നു പറഞ്ഞു. സുപ്രീം കോടതിയില്‍ കേസിനു പോകണമെന്നും സഖാവ് കൂടെയുണ്ടാവുമെന്നും പറഞ്ഞു. അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല.’
അദ്ദേഹം ഈ കഥ പറഞ്ഞ ദിവസം ഞാന്‍ വി എസിന്റെ ആരാധകനായി. പ്രിവിലജും പാരമ്പര്യവും, പറഞ്ഞു നടക്കാന്‍ വംശാവലിയും, പണവും അധികാരബന്ധങ്ങളും ഇല്ലാത്തവരായിരുന്നു ‘കണ്ണേ, കരളേ..വിഎസ്സേ’ എന്ന് തെരുവില്‍ അലമുറയിട്ടവരില്‍ അധികവും.
‘കെ വി പത്രോസ്: കുന്തക്കാരനും ബലിയാടും’ എഴുതിയ ജി യദുകുല കുമാര്‍ പറഞ്ഞൊരു കഥയുണ്ട്. വി എസിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്ന ഒരു സംഭവം. 1964-67 കാലത്തു വി എസ് അച്യുതാനന്ദന്‍, പുതുതായി രൂപംകൊണ്ട സി പി ഐ എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സമയം. അമ്പലപ്പുഴ ഭാഗത്തുള്ള, ഭാര്യ മരിച്ചു പോയ ഒരു ഏരിയാ സെക്രട്ടറിക്കു നാട്ടിലെ വിധവയായ ഒരു സാധു സ്ത്രീയുമായുള്ള ഒരു രഹസ്യ ബന്ധം കണ്ടുപിടിക്കപ്പെടുന്നു. വി എസുമായി ഇടഞ്ഞു നില്‍ക്കുന്ന ആളാണ്. അയാളെ തകര്‍ക്കാന്‍ വി എസ് തീരുമാനിച്ചു. ഒരു ദിവസം പാതിരാത്രിക്ക് ശേഷം വി എസിന്റെ കിങ്കരന്മാര്‍ അയാളെ ആ സ്ത്രീയുടെ കുടിലില്‍ നിന്ന് പിടികൂടി. നേരം പുലര്‍ന്നു നാട്ടുകാര്‍ മുഴുവന്‍ കാണാനെത്തുന്നത് വരെ അയാളെ ആ കുടിലിനു മുറ്റത്തെ തെങ്ങില്‍ കെട്ടിയിട്ടു. അപമാനിതനായി പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങും മുമ്പ് അയാള്‍ പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷനെ നിശബ്ദനായി നേരിട്ടു. ഒരു വാക്യം മാത്രമേ അയാള്‍ പറഞ്ഞുള്ളൂ. ‘എന്നെ കെട്ടിയിട്ടത് ഒരു പുത്തന്‍ കയറുകൊണ്ടായിരുന്നു. എന്നെ കെട്ടാനുള്ള കയര്‍ നേരെത്തെ കരുതിവെച്ചതാണ്.’
വൈരം കൊണ്ടും സ്‌നേഹം കൊണ്ടും, ഇങ്ങനെ ഓരോരുത്തരെ കെട്ടിയിടാന്‍ പലപല കയറുകള്‍ കരുതിയിരുന്നു വി എസ്. ഈ കാലത്തു നിന്ന് നോക്കുമ്പോള്‍ നമുക്ക് ഉള്‍കിടിലമുണ്ടാക്കുന്ന പലതും വി എസിന്റെ പൊതുജീവിതത്തോടു ചേര്‍ത്തുപറയാനുണ്ടാകും. ഒരു നാടിന്റെ ചരിത്രത്തെയും അതിന്റെ കൊടുങ്കാറ്റുകളെ നേരിട്ടുനിന്ന വന്മരങ്ങളെയും പുതിയ കാലത്തിന്റെ പ്രശാന്തതയില്‍ നിന്ന് നോക്കുമ്പോള്‍ നമുക്ക് മുഴുവനായി മനസ്സിലാകണമെന്നില്ല.
‘ഗീതാ പ്രസ്: ആന്‍ഡ് ദി മേക്കിങ് ഓഫ് ഹിന്ദുത്വ’ എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവായ അക്ഷയ മുകുള്‍ പറഞ്ഞു ചിരിപ്പിച്ച ഒരു തമാശ കൂടി പറയാം. കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോട്ടലില്‍ 2018ലോ മറ്റോ സംസാരിച്ചിരിക്കേ, ഏഴു ജന്മമുള്ള പൂച്ച എന്നാണു ഞങ്ങള്‍ വി എസിനെ വിളിക്കാറ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അക്ഷയ പറഞ്ഞ കഥയാണിത്. മുഖ്യമന്ത്രിയായ വി എസ് ഒരിക്കല്‍ ഡല്‍ഹിയിലെ മൗര്യാ ഷെറാട്ടണില്‍ താമസിച്ചുവത്രെ. എ സി ഇല്ലാത്ത മുറി വേണമെന്നു വി എസ് വാശിപിടിച്ചു. എ സി ഇല്ലാത്ത, പഴക്കംവന്ന ഒരു ഫാന്‍ മാത്രമുള്ള ഒരു മുറി ഹോട്ടലുകാര്‍ എങ്ങനെയോ സൗകര്യപ്പെടുത്തി. കട്ടിലിനു നേരെ മുകളിലായിരുന്നു ഫാന്‍. ഉറങ്ങാന്‍ കിടന്ന വി എസ് കുറച്ചുകഴിഞ്ഞു സെക്യൂരിറ്റിയെ വിളിച്ചു കട്ടില്‍ ഫാനിന്റെ ചുവട്ടില്‍ നിന്ന് നീക്കിയിടാന്‍ പറഞ്ഞു. അര്‍ധരാത്രിക്ക് ശേഷം ആ ഫാന്‍ പൊട്ടി താഴെ വീണു. ഓടിവന്ന സെക്യൂരിറ്റിയോട് വി എസ് ചോദിച്ചുവത്രെ: ‘ഇപ്പൊ എങ്ങനെയുണ്ട്!?’
ടെലിവിഷന്‍ ക്യാമറയുമായി വി എസിനെ പിന്തുടരുന്നത് കൗതുകമുള്ള ഒരു അനുഭവമാണ്. ക്യാമറ, തന്നെ കാണുന്നുണ്ടെന്ന് തോന്നിയാല്‍ ശരീരഭാഷയില്‍ ചെറിയൊരു പരിവര്‍ത്തനം വരാനുണ്ട്. ഒരു ജനക്കൂട്ടം തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന മട്ടില്‍ അവര്‍ക്കു വേണ്ടിയാണ് പിന്നെ വാക്കുകളും ചലനങ്ങളും. വാര്‍ത്താ ക്യാമറകളെ ഇങ്ങനെ മാനിപുലേറ്റ് ചെയ്ത മറ്റൊരു നേതാവില്ല. മാനിപുലേറ്റ് എന്ന വാക്ക് ചിലപ്പോള്‍ തെറ്റായിരിക്കാം. ക്യാമറകള്‍ക്ക് മേല്‍ വാക്കുകള്‍ കൊണ്ടും ശരീരഭാഷ കൊണ്ടുമുള്ള സമ്മതനിര്‍മിതി.
ഫാരിസ് അബൂബക്കറിനെ കുറിച്ച് പോളിറ്റ് ബ്യുറോക്ക് എഴുതിയ ഒരു കത്തില്‍ വി എസ് ഒളിഗാര്‍ക്ക് എന്നൊരു പ്രയോഗം നടത്തി. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഞങ്ങള്‍ അധികാരം തേടിവരുന്ന നവസമ്പന്നന്‍ എന്നൊക്കെ വിശദീകരിച്ചു. ‘വെറുക്കപ്പെട്ടവന്‍’ എന്ന ഒറ്റവാക്കില്‍ പിറ്റേന്ന് വി എസ് അതിനെ പരിഭാഷപ്പെടുത്തി. കൊച്ചി വളന്തക്കാട്ടു കായലില്‍ ഫാരിസ് സ്വപ്നം കണ്ട 2000 കോടി രൂപയുടെ ആസ്തിയാണ് ആ ഒറ്റവാക്കില്‍ ആവിയായി പോയത്.
ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഞാന്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്തത് ഒരു വി എസ് എപ്പിസോഡിന് വേണ്ടിയാണ്. ജനകീയ സമരത്തിലൂടെ 2006ല്‍ സ്ഥാനാര്‍ഥിത്വം പിടിച്ചു വാങ്ങിയ വി എസ്, മലമ്പുഴയിലേക്കു നടത്തിയ ആദ്യ യാത്രയെക്കുറിച്ചുള്ള ‘ഫോളോ ദി ലീഡര്‍’ പരിപാടി. മോര്‍ണിംഗ് ഷിഫ്റ്റില്‍ രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിയില്‍ കയറിയ എന്നോട്, ഡ്യൂട്ടി കഴിഞ്ഞു പോകാനൊരുങ്ങുമ്പോഴാണ് നികേഷ് കുമാര്‍, വി എസിന്റെ കൂടെ പോകണമെന്ന് പറഞ്ഞത്. അന്ന് രാത്രിയുള്ള അമൃത എക്‌സ്പ്രസ് വണ്ടിയില്‍ വി എസ് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. വീട്ടില്‍ പോകുന്നത് മാറ്റിവെച്ചു ഞാന്‍ അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. രാത്രി മൂന്ന് മണിയോടെ ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് വി എസിന്റെ വണ്ടിയില്‍ കയറി. പുലര്‍ച്ചെ വണ്ടി ഷൊര്‍ണൂരിലെത്തുമ്പോള്‍ കയ്യില്‍ ചുവന്ന റിബണ്‍ കെട്ടിയ നൂറുകണക്കിന് പെണ്‍കുട്ടികള്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ട്. വാതില്‍ക്കല്‍ ചെന്ന് അവരെ അഭിവാദ്യം ചെയ്ത ശേഷം വി എസ് തിരിച്ചെത്തുമ്പോള്‍ ആവേശഭരിതനായിരുന്നു. തുടര്‍ന്ന്, തന്റെ കുട്ടിക്കാലത്തെ കുറിച്ചും ആരോഗ്യനിഷ്ഠകളെ കുറിച്ചും എന്നോട് സംസാരിച്ചു. ട്രെയിന്‍ ഒറ്റപ്പാലം പിന്നിട്ടപ്പോള്‍ തമിഴനായ ക്യാമറാമാന്‍ സെല്‍വരാജാണ് ‘സര്‍, ഒരു പാട്ട് പാടുമോ?’ എന്ന് ചോദിച്ചത്. ഞാന്‍ സങ്കോചപ്പെട്ടു സെല്‍വര്‍രജിനെ നോക്കുന്നതിനിടയില്‍ വി എസ് നീട്ടിപ്പാടിത്തുടങ്ങി: ‘ബലികുടീരങ്ങളേ…’
മലമ്പുഴയിലെ ഒരു ദിവസത്തെ പ്രചാരണം കഴിഞ്ഞു രാത്രി പത്തുമണിയോടെ ക്യാമറയില്‍ ‘റ്റാറ്റാ’ പറഞ്ഞു വി എസ് ഞങ്ങളെ യാത്രയാക്കി. പാലക്കാട് ബ്യുറോയില്‍ വന്നു ഒന്ന് കുളിച്ചെന്നു വരുത്തി, കെ എസ് ആര്‍ ടി സി ബസിനു കൊച്ചിയിലേക്ക്. തൃശൂരിനും കൊച്ചിക്കുമിടയില്‍ ഒരുമണിക്കൂര്‍ കണ്ണടച്ചു. ടുട്ടൂസ് ടവറിലെത്തുമ്പോള്‍ തുടര്‍ച്ചയായി മൂന്നു ഷെഡ്യൂള്‍ എഡിറ്റ് സ്യൂട്ട് വി എസിനു വേണ്ടി മാറ്റിവെച്ചിരുന്നു. വൈകുന്നേരം 7.30ന് ചാര്‍ട്ട് ചെയ്ത ഷോ എഡിറ്റ് ചെയ്തു കൊടുത്തിറങ്ങുമ്പോള്‍ ഞാന്‍ ലിഫ്റ്റില്‍ ഉറങ്ങിപ്പോയി. അപ്പോഴേക്കും ജോലി തുടങ്ങിയിട്ട് 64 മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പേടി തോന്നും. അത് അങ്ങനെയൊരു കാലമായിരുന്നു.
ഇ എം എസ് മരിച്ചപ്പോള്‍ ഒ വി വിജയന്‍ എഴുതിയ വാക്യങ്ങള്‍ ഓര്‍ത്തെഴുതുകയാണ്: ‘അഭിവന്ദ്യ സഖാവേ, വിട. ചെറിയ ചെറിയ അഭിപ്രായ ഭിന്നതകള്‍ നമുക്ക് മറക്കാം. അങ്ങ് ജീവിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ജീവിതം ഇന്നത്തേക്കാള്‍ എത്രയോ ദരിദ്രമായിപ്പോയേനെ. ഞങ്ങള്‍ ഇന്നത്തേക്കാള്‍ എത്രയോ ചെറിയ മനുഷ്യരായിപ്പോയേനെ. ലാല്‍സലാം.’
content highlight: Comrade VS