തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർക്കെതിരെ കടുത്ത നടപടിയുമായി വിസി. സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടഞ്ഞുവയ്ക്കാൻ ഫൈനാൻസ് ഓഫീസർക്ക് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിർദേശം നൽകി.
സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ഗവർണറോട് അനാദരവ് കാട്ടിയെന്ന പേരിൽ സസ്പെൻഷിനിലായ റജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിന്റെ ശമ്പളം തടഞ്ഞുവയ്ക്കാൻ ആണ് വിസി നിർദേശം നൽകിയത്.
ജൂലൈ രണ്ടിനാണ് വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. എന്നാൽ ജൂലൈ 6ന് വിസിയുടെ അസാന്നിധ്യത്തിൽ ഏതാനും സിൻഡിക്കറ്റ് അംഗങ്ങൾ യോഗം ചേർന്ന് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. തുടർന്ന് റജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്സിറ്റി ഉത്തരവും ഇറക്കി.
വിസി പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പന് റജിസ്ട്രാറുടെ ചുമതല നൽകിയെങ്കിലും അനിൽകുമാർ സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദേശപ്രകാരം എന്നും ഓഫിസിൽ ഹാജരാകുന്നുണ്ട്. ഇതിനെ തുടർന്നാണ് അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കാനും നിയമപ്രകാരമുള്ള ഉപജീവനബത്ത അനുവദിക്കാനും ഫിനാൻസ് ഓഫിസർക്കു വിസി നിർദേശം നൽകിയത്.