ആലപ്പുഴ: വിഎസിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ തൊഴിലാളി സംഘടനയും കർഷക പ്രസ്ഥാനവും ശക്തിപ്പെടുത്താൻ പോരാടിയ നേതാവാണ് അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ മികവാർന്ന സംഘാടകൻ എന്ന നിലയിലാണ് വിഎസ് കേരളത്തിൽ പ്രവർത്തിച്ചത്.
സിപിഎമ്മിനു മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഇക്കാലഘട്ടത്തിലെ ജനാധിപത്യശക്തികൾക്കും വലിയ നഷ്ടമാണ് വി.എസ്.അച്യുതാനന്ദന്റെ വിയോഗമെന്ന് പിണറായി . വിഎസിന്റെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം നടന്ന അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ അതുല്യമായ പങ്കുവഹിച്ച മഹാരഥൻമാരിൽ ഒരാളാണ് വിഎസ് എന്ന് പിണറായി വിജയൻ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപ്രസ്ഥാനുമായി ഇഴ ചേർന്നതാണ് ആ ജീവിതം. അമേരിക്കൻ മോഡൽ എന്ന പേരിൽ രാജഭരണം നിലനിർത്താൻ സർ സിപി നടപടിയെടുത്തപ്പോൾ ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്നു പറഞ്ഞ പുന്നപ്ര വയലാർ സമരസഖാക്കളുമായി ബന്ധപ്പെട്ടതാണ് വിഎസിന്റെ ജീവിതം.
കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ പോയ വിഎസ്, പി. കൃഷ്ണപിള്ളയുടെ നിർദേശം മനോഹരമായി നടപ്പാക്കി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും സിപിഎമ്മിലും കണ്ട സംഘാടന രീതി ഈ അടിത്തറയിൽ നിന്നാണ് വിഎസിന് ലഭിച്ചത്. കേരളത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് വിഎസ് നൽകിയത്. ജാതിമത ശക്തികളുടെ ഇടപെടലിനെതിരെ നിരന്തരം പോരാടിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. എല്ലാ ഘട്ടത്തിലും തൊഴിലാളി വർഗ താൽപര്യം ഉയർത്തിപ്പിടിക്കാൻ വിഎസ് ശ്രമിച്ചിരുന്നു.
കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം നമ്മുടെ നാടിന്റെ മാറ്റത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രധാന പങ്കുവഹിച്ചപ്പോൾ ആ ചുമതല ഭംഗിയായി നിർവഹിക്കാൻ വിഎസിനായി. നിയമസഭയിലടക്കം വ്യത്യസ്തമായ പാർലമെന്ററി ചുമതലകൾ അദ്ദേഹം വഹിച്ചു. അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനം വലിയ തോതിൽ സമൂഹം ശ്രദ്ധിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ പതറാത്ത നിലപാടുകൾ പാർട്ടിയുടെ വളർച്ചയ്ക്ക് കരുത്ത് പകർന്നു.
പ്രതിസന്ധിയിൽ പതറാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാവായിരുന്നു വിഎസ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികവാർന്ന സംഘാടകൻ എന്ന നിലയിലാണ് കേരളത്തിൽ വിഎസ് പ്രവർത്തിച്ചത്. കേരളത്തിന്റെ ഉത്തമനായ സന്താനത്തെ അംഗീകരിക്കാൻ എല്ലാവരും സന്നദ്ധരായി എന്നത് ചാരിതാർഥ്യം നൽകുന്നെന്നും പിണറായി വിജയൻ പറഞ്ഞു.