കൊല്ലം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. കേസിൽ പ്രതി നിതീഷിനെ നാട്ടിൽ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. നിതീഷിൻ്റെ അച്ഛനും സഹോദരിയും കേസിൽ പ്രതികളാണ്.
ഇൻക്വസ്റ്റിൽ വിപഞ്ചികയുടെ ശരീരത്തിൽ ചില ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ വ്യക്തത വരുമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി വ്യക്തമാക്കി. നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിതീഷും വീട്ടുകാരും ചേർന്ന് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതി. പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരും കൗൺസുലേറ്റും ഇടപെടണമെന്ന് വിപഞ്ചികയുടെ സഹോദരനും പ്രതികരിച്ചു.
ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നേകാൽ വയസുള്ള വൈഭവിയുടെ സംസ്കാരം നേരത്തെ ഷാർജയിൽ നടന്നിരുന്നു. നിതീഷിനും കുടുംബത്തിനും എതിരെ നിയമ പോരാട്ടം തുടരാനാണ് വിപഞ്ചികയുടെ കുടുംബത്തിൻ്റെ തീരുമാനം.