തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി- രജിസ്ട്രാർ പോരിന് തുടരുന്നു. ഡോ. കെ എസ് അനിൽ കുമാറിൻ്റെ ശമ്പളം തടഞ്ഞ് വിസി ഉത്തരവിട്ടു. സസ്പെൻഷൻ കാലത്ത് അനുവദിക്കാറുള്ള ഉപജീവനബത്ത മാത്രം നൽകിയാൽ മതി എന്നാണ് വിസിയുടെ നിർദേശം. സസ്പെൻഷൻ അംഗീകരിക്കാതെ അനിൽകുമാർ സർവകലാശാലയിൽ എത്തുന്നതിനാലാണ് തീരുമാനം.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തിൽ ഗവർണറോട് അനാദരവു കാണിച്ചെന്ന കാരണം കാണിച്ച് ജൂലൈ മൂന്നിനാണ് വൈസ് ചാൻസിലർ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എങ്കിലും വി.സി വഴങ്ങിയിട്ടില്ല. തന്റെ നടപടി നിലനിൽക്കുന്നുണ്ടെന്ന ഉറച്ച നിലപാടിലാണ് വിസി മോഹനൻ കുന്നുമ്മൽ. അതിനാൽ സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകരുതെന്നാണ് വിസിയുടെ നിർദേശം.
സസ്പെൻഷൻ കാലയളവിൽ നൽകാറുള്ള നിശ്ചിത തുക അലവൻസ് മാത്രമായിരിക്കും അനുവദിക്കുക. എന്നാൽ വിസിയുടെ പല ഘട്ടങ്ങളിലെ താക്കീതുകളും ഉത്തരവുകളും അവഗണിച്ച് അനിൽകുമാർ ഇപ്പോഴും സർവകലാശാലയിൽ എത്തുന്നുണ്ട്. സസ്പെൻഷൻ നിയമപരമല്ല, നിയമന അധികാരിയായ സിൻഡിക്കേറ്റ് അത് റദ്ദുചെയ്തു എന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിക്കുറച്ച നടപടി പിൻവലിച്ച് സർക്കാർ ഗവർണറുമായി സമവായത്തിലേക്ക് നീങ്ങുമ്പോഴും കേരള സർവകലാശാലയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല.