ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദന്‍. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വര്‍ത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിര്‍ത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനും നാടുവാഴിത്തത്തിനും ജന്മിത്വ – ഭൂപ്രഭുത്വ – ജാതിമേധാവിത്വ സംവിധാനങ്ങളുടെ അധികാരശക്തികള്‍ക്കും എതിരെയുള്ള പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ആ ജീവിതം പില്‍ക്കാലത്ത് അമിതാധികാര – സ്വേഛാധിപത്യ വാഴ്ചയ്ക്കും വര്‍ഗീയ ഛിദ്രീകരണ ശക്തികള്‍ക്കും എതിരായ പോരാട്ടത്തിന്റെ തലത്തിലേക്കുയര്‍ന്നു.
ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജീവിതമാണ് വി എസിന്റേത്. കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രം കൂടിയാണ് ആ ജീവിതം. ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരങ്ങളുമായി പര്യായപ്പെട്ടുനില്‍ക്കുന്ന പേരാണ് വി എസിന്റേത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജനങ്ങള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നു. വി എസിന്റെ വിയോഗത്തോടെ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് അദ്ദേഹത്തിന്റെ ജീവിതം. തൊഴിലാളി-കര്‍ഷക മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു വളര്‍ന്ന വി എസിന്റെ രാഷ്ട്രീയജീവിതം ഒരു ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെയാണ് വളര്‍ന്നത്.കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങള്‍ക്ക് വി എസ് നേതൃത്വം നല്‍കി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളില്‍ നടന്നുചെന്ന് കര്‍ഷകത്തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും, അവരെ സംഘടിതശക്തിയായി വളര്‍ത്തുകയും ചെയ്തു. മെച്ചപ്പെട്ട കൂലിക്കും ചാപ്പ സമ്പ്രദായം
നിര്‍ത്തലാക്കുന്നതിനും ജോലി സ്ഥിരതയ്ക്കും മിച്ചഭൂമി പിടിച്ചെടുക്കലിനും വേണ്ടി നടന്ന സമരങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളില്‍ വി എസ് ഇടപെടുകയും അവയിലേയ്ക്ക് സാമൂഹ്യശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി എസ് നല്‍കിയ സംഭാവനകള്‍ മറക്കാനാവാത്തതാണ്. 1967, 70 എന്നീ വര്‍ഷങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്നും 1991 ല്‍ മാരാരിക്കുളത്ത് നിന്നും നിയമ സഭാംഗമായി. 2001 മുതല്‍ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016 മുതല്‍ 2021 വരെ കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ നിരവധി ഭരണ നടപടികളിലൂടെ കേരളത്തെ മുന്നോട്ടു നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിരവധി ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിച്ചു. ഭരണരംഗത്തും നിയമനിര്‍മ്മാണ കാര്യങ്ങളിലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് വി. എസിന്റേത്. ജനകീയതയുടെ സന്ദേശങ്ങള്‍ ഭരണതലത്തില്‍ പ്രതിഫലിപ്പിച്ചുകൊണ്ടും സംസ്ഥാനത്തെ വികസനത്തിന്റെ പാതയില്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ അനവരതം യത്‌നിച്ചുകൊണ്ടുമാണ് വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭ മുമ്പോട്ടുപോയത്.
വയനാട്, ഇടുക്കി ജില്ലകളില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന വയനാട്, ഇടുക്കി ജില്ലകളില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഈ ജില്ലകളിലെ റവന്യൂ ഭരണത്തിലെ ഓരോ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയും ടൈപ്പിസ്റ്റ് തസ്തികയും നിര്‍ത്തലാക്കിയാണ് ദുരന്തനിവരണത്തിനു വേണ്ടി ഒരു ഡെപ്യൂട്ടി കളക്ടര്‍ തസ്തിക സൃഷ്ടിക്കുക.
ഭൂമി കൈമാറ്റം
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ രണ്ടാംഘട്ട ക്യാമ്പസ് നിര്‍മാണത്തിനായി മേല്‍തോന്നയ്ക്കല്‍, അണ്ടൂര്‍ക്കോണം പഞ്ചായത്തുകളിലുള്‍പ്പെട്ട 28 ഏക്കര്‍ ഭൂമി കൈമാറും. ടെക്‌നോപാര്‍ക്ക് നാലാം ഘട്ട (ടെക്‌നോസിറ്റി) വികസനത്തിനായി ഏറ്റെടുക്കുവാന്‍ വിജ്ഞാപനം ചെയ്തിരുന്ന 507 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് ഇത് കൈമാറുക. ഭാവിയില്‍ ഉണ്ടായേക്കാവുന്ന എല്ലാ LAR ബാധ്യതകളും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള വഹിക്കുമെന്ന നിബന്ധനയിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ഫ്രീ ഹോള്‍ഡായി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയ്ക്ക് കൈമാറാവുന്നത്. ഇതിനായി ടെക്‌നോപാര്‍ക്കിന് 21.81 കോടി രൂപ അനുവദിക്കും.
CONTENT HIGH LIGHTS; Cabinet meeting expresses deep sorrow over the demise of former Chief Minister V.S. Achuthanandan: Digital University Kerala to hand over 28 acres of land for construction of second phase campus