Kerala

ഗോവിന്ദച്ചാമിക്ക് ഇനി ഏകാന്തവാസം; ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി. കനത്ത പൊലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്.

4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാന്‍ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. സെല്ലില്‍ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. 6 മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിലാണ് വിയ്യൂരില്‍ മതില്‍ പണിതിരിക്കുന്നത്. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറും. ഇതില്‍ 24 മണിക്കൂറം നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.

ഇന്ന് രാവിലെ 7 മണിക്ക് ശേഷമാണ് ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലില്‍ ഇന്നലെ തന്നെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ഉത്തരവ് ഇറങ്ങിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലായിരുന്നു. അവിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കനുള്ളതുകൊണ്ടാണ് വിയ്യൂരിലേക്ക് ഇന്ന് മാറ്റിയത്.