ബിഹാറിലെ മാധ്യമപ്രവർത്തകരുടെ പെൻഷൻ തുകയിൽ വർദ്ധനവ് വരുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം. ബിഹാർ പത്രകർ സമ്മാൻ പെൻഷൻ പദ്ധതി പ്രകാരം, യോഗ്യരായ എല്ലാ പത്രപ്രവർത്തകർക്കും പ്രതിമാസം 6,000 രൂപയ്ക്ക് പകരം 15,000 രൂപ പെൻഷൻ നൽകാൻ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് നിതീഷ് കുമാർ അറിയിച്ചത്.
ബിഹാർ പത്രകർ സമ്മാൻ പെൻഷൻ പദ്ധതി പ്രകാരം, യോഗ്യരായ എല്ലാ പത്രപ്രവർത്തകർക്കും 15,000 രൂപ പ്രതിമാസ പെൻഷൻ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, ഈ പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്ന ഒരു പത്രപ്രവർത്തകൻ മരണപ്പെട്ടാൽ, അവരുടെ ആശ്രിതർക്കോ പങ്കാളിക്കോ മുമ്പത്തെ 3,000 രൂപയ്ക്ക് പകരം 10,000 രൂപ ആജീവനാന്ത പ്രതിമാസ പെൻഷൻ നൽകാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് നിതീഷ് കുമാർ എക്‌സിൽ കുറിച്ചു.
ജനാധിപത്യത്തിലും സാമൂഹിക വികസനത്തിലും മാധ്യമപ്രവർത്തകർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് അവർ- നിതീഷ് കുമാർ കൂട്ടിച്ചേർത്തു.