Kerala

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെത്തിച്ചു; സെല്ലിന് പുറത്തിറക്കില്ല, സുരക്ഷ ഇങ്ങനെ…

കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലെത്തിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയതിന് പിന്നാലെയാണ് ജയില്‍മാറ്റം. അതീവ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുവന്നത്. രാവിലെ 6.30 ഓടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുവന്നത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ ഒറ്റപ്പെട്ട സെല്ലില്‍ ഇനി ഏകാന്തതടവുകാരനായിരിക്കും ഗോവിന്ദച്ചാമി.

വിയ്യൂരിലെത്തിയ ഗോവിന്ദച്ചാമിക്ക് ഇനി പുറംലോകം കാണാന്‍ സാധിക്കില്ല എന്നതാണ് ഇവിടുത്തെ സെല്ലിന്‍റെ പ്രത്യേകത. ഒരാളെ പാര്‍പ്പിക്കുന്ന ഏകാന്ത സെല്ലുകളും, രണ്ടും, മൂന്നും അഞ്ചും പേരെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന സെല്ലുകളുമാണ് ഈ മൂന്നു നില കെട്ടിടത്തിലുള്ളത്. ഇതില്‍ ഏകാന്ത സെല്ലിലാകും ഗോവിന്ദച്ചാമി ഇനിയുള്ള കാലം കഴിയുക.

ശുചിമുറിയടക്കമുള്ള സെല്ലില്‍ ഭക്ഷണം നേരിട്ട് എത്തിക്കും. സെല്ലിലേക്ക് മാറ്റുന്നതോടെ ഗോവിന്ദച്ചാമി പൂര്‍ണമായും സിസിടിവി ക്യാമറ നിരീക്ഷണത്തിലാകും. ജയില്‍ചാടിയ ചരിത്രമുള്ളതിനാല്‍ ഗോവിന്ദച്ചാമിക്ക് അതീവസുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണമുണ്ടാകും.

കേസിന്‍റെ കാര്യങ്ങളുണ്ടെങ്കില്‍ മാത്രം വീഡിയോ കോണ്‍ഫറന്‍സ് മുറിയിലേക്ക് മാറ്റും. ഇനിയുള്ള ജീവിതം ഒറ്റപ്പെട്ട സെല്ലില്‍ ഗോവിന്ദച്ചാമിക്ക് ഒതുങ്ങിക്കുടേണ്ടിവരുമെന്ന് ചുരുക്കം.

മൂന്നു നിലകളിലായി 535 പേരെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന 180 സെല്ലുകളാണ് വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലുള്ളത്. രാജ്യദ്രോഹ കുറ്റത്തിനടക്കം ശിക്ഷിച്ച കൊടുംക്രിമിനലുകളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.

Latest News