തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് പാലോട് രവി രാജിവെച്ച ഒഴിവിലേക്ക് പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ് ആലോചനകൾ തുടങ്ങി. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ താൽക്കാലിക അധ്യക്ഷനെ തിരഞ്ഞെടുക്കും.
എം. വിൻസെന്റ് എം.എൽ.എയുടെ പേരാണ് പ്രധാനമായും കേൾക്കുന്നത്. ചെമ്പഴന്തി അനിൽ, മണക്കാട് സുരേഷ് എന്നിവരെയും പരിഗണിക്കുന്നുണ്ട്. പാലോട് രവിയോട് കെപിസിസി നേതൃത്വം രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി.
അതിനിടെ പാലോട് രവിയിൽ നിന്നും രാജി ചോദിച്ചു വാങ്ങിയതിൽ പാർട്ടിയിൽ രണ്ട് അഭിപ്രായം ഉണ്ട്. തുടക്കത്തിലുള്ള നടപടി സംഘടനയ്ക്ക് ഗുണമാണ് എന്നുള്ളതാണ് ഭൂരിപക്ഷാഭിപ്രായം. എന്നാൽ സദുദ്ദേശത്തോടെയുള്ള ഫോൺ സഭാഷണം തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് പാലോട് രവിയെ അനുകൂലിക്കുന്നവർ പറയുന്നത്.
വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനം ഉയർന്നിരുന്നു. പ്രവർത്തകരുടെ വികാരം കൂടി മാനിച്ചാണ് തുടക്കത്തിലുള്ള തീരുമാനം എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.