വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ സഹോദരന്റെ മക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കമ്മസാന്ദ്രയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഹമ്മദ് ഇഷാഖ് (9), മുഹമ്മദ് ജുനൈദ് (7) എന്നിവര്‍ ആണ് സംഭവത്തിൽ മരിച്ചത്.
യുവാവിന്റെ ആക്രണത്തില്‍ സാരമായി പരിക്കേറ്റ അഞ്ചുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്താണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സഹോദരന്റെ ആക്രമണം.
കുട്ടികളുടെ അമ്മ ജോലിക്ക് പോയിരുന്നു. മുത്തശ്ശി കടയില്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോഴായിരുന്നു പ്രതിയുടെ ആക്രമണം. വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷം ഹാമറും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് മുത്തശ്ശിയും അയല്‍വാസികളും ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
എല്ലാവരും ഒരുമിച്ച് ഒരുവീട്ടിലായിരുന്നു താമസം. ഖാസിം തൊഴില്‍ രഹിതനായിരുന്നെന്നും ഇയാള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഒരുമാസം മുന്‍പ് ഖാസിമിനെ കാണാതായിരുന്നു.
തുടര്‍ന്ന് ഏറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയതിന് പിന്നാലെ ചാന്ദ് പാഷ ഇയാളെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചാന്ദ്പാഷ നിര്‍മ്മാണ തൊഴിലാളിയായിരുന്നു. തന്നെ സഹോരന്‍ ആവശ്യമായ രീതിയില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.