ബാത്തുമി: ഫിഡെ ചെസ് വനിതാലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. വാശിയേറിയ പോരാട്ടം ടൈബ്രേക്കറിലേക്ക് നീങ്ങി. ആദ്യ ഗെയിം സമനിലയിൽ ആയിരുന്നു പിരിഞ്ഞത്.
തിങ്കളാഴ്ച നടക്കുന്ന ടൈബ്രേക്കറാകും വിജയിയെ നിശ്ചയിക്കുക. 15 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള രണ്ട് ഗെയിമുകളാണ് ടൈബ്രേക്കര്‍ മത്സരത്തിലുള്ളത്. ഓരോ നീക്കത്തിനുശേഷവും 10 സെക്കന്‍ഡ് നേരം ഇന്‍ക്രിമെന്റ് ലഭിക്കും. ഇതിനുശേഷവും മത്സരാര്‍ഥികളുടെ സ്‌കോര്‍ സമമായി തുടരുകയാണെങ്കില്‍ 10 മിനിറ്റ് വീതമുള്ള രണ്ടുഗെയിമുകള്‍ കൂടിയുണ്ടാകും.
ഇതിലും ഓരോ നീക്കത്തിനുശേഷവും 10 സെക്കന്‍ഡ് സമയം ഇന്‍ക്രിമെന്റായി ലഭിക്കും. തുടര്‍ന്നും സമനിലയാണെങ്കില്‍ അഞ്ച് മിനിറ്റ് വീതമുള്ള രണ്ട് ഗെയിമുകള്‍ കൂടി നടക്കും. ഇതില്‍ മൂന്ന് സെക്കന്‍ഡാണ് ഇന്‍ക്രിമെന്റായി ലഭിക്കുക. വീണ്ടും സമനില വന്നാല്‍ വിജയിയെ കണ്ടെത്താനായി മൂന്ന് മിനിറ്റുള്ള ഒരു ഗെയിം കൂടി നടത്തേണ്ടി വരും.