World

വ്യാപാര കരാറില്‍ ഒപ്പുവച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും!!

യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര ഉടമ്പടിക്ക് ധാരണയായി. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല ഫോൻദർ ലയണും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന യൂറോപ്പ്യന്‍ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നാണ് ധാരണ.യുറോപ്പ്യന്‍ യൂണിയന്‍ 600 ബില്യണിന്റെ നിക്ഷേപം അമേരിക്കയില്‍ നടത്തും.യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ സാധിച്ചത് ഡോണള്‍ഡ് ട്രംപിനെ സംബന്ധിച്ച് വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് ഇരുവശത്തുമുള്ള സാമ്പത്തിക ശക്തികള്‍ക്കിടയില്‍ നിലവിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും പുതിയൊരു സഹകരണത്തിന് വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ളതാണ് നീക്കം.
യുഎസ് ഉര്‍ജമേഖലയില്‍ 750 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് യൂറോപ്പില്‍ നിന്ന് ഡോണള്‍ഡ് ട്രംപ് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ഉറപ്പുകളൊന്നും വരും വര്‍ഷങ്ങളില്‍ പാലിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ താരിഫ് വര്‍ധിപ്പിക്കാനുള്ള അവകാശം അമേരിക്കയ്ക്ക് അനുവദിച്ചുകൊടുത്തുകൊണ്ടുള്ള ധാരണയാണ് ഉണ്ടായിരിക്കുന്നത്.

ഇതുവരെയുണ്ടാക്കിയതില്‍ വച്ച് ഏറ്റവും വലിയ ഇടപാടാണ് ഇതെന്നാണ് താന്‍ കരുതുന്നതായി ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യുഎസില്‍ നിന്ന് ഊര്‍ജ ഉത്പന്നങ്ങളും സൈനിക ഉപകരണങ്ങളും ഒക്കെ വാങ്ങുന്നത് ഘട്ടംഘട്ടമായി വര്‍ധിപ്പിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.