ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞപ്പോൾ തന്നെ അടിയന്തരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി നിരപരാധികളെ സംരക്ഷിക്കുകയും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഛത്തീസ്ഗഢ് സർക്കാരുമായി ബന്ധപ്പെട്ട ഉന്നതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നത് വസ്തുതകൾ സഹിതം പുറത്തുവരണം, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിരപരാധികളായ ആരും ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അതീവ ഗൗരവത്തോടെ കേന്ദ്രസർക്കാരും ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ നിരപരാധികൾക്ക് നിയമ സംവിധാനങ്ങളുടെ എല്ലാ സംരക്ഷണവും നീതിയും ഉറപ്പുവരുത്തിയിട്ടുണ്ട്.