ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തില്‍ അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുകയും മാതാവിന് കിരീടം സമര്‍പ്പിക്കുകയും മുനമ്പത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആള്‍ക്കാരുടെ ഉള്ളിലിരിപ്പെന്താണെന്ന് ലോകത്തിന് വെളിപ്പെടുന്നതാണ് ഈ സംഭവമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഭരണഘടനനല്‍കുന്ന റൈറ്റ് ടു പ്രൊഫഷന്‍, ഏത് വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശം എന്നിവയാണ് ദുര്‍ഗില്‍ ലംഘിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും ഈയൊരു അക്രമപരമ്പര അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം കൃത്യമായ നിലപാട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നുവെന്നും ബഹളം കാരണം പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി പ്രധാനമന്ത്രി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഏതുവിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണെന്ന് സിബിസി ഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.