ജ്ഞാനസഭയിൽ വിസിമാർ പങ്കെടുത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ഗവർണർ വൈസ് ചാൻസിലർമാരെ ഭീഷണിപ്പെടുത്തിയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചതെന്നും ആർഎസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവർണർ മാറിയെന്നും ശിവൻകുട്ടി പറഞ്ഞു. ആർഎസ്എസിന്റെ തത്വങ്ങൾ കുട്ടികളെ പഠിപ്പിക്കണം എന്ന നിലയിലാണ് ആർഎസ്എസ് തലവന്റെ പ്രസംഗമുണ്ടായത്. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും മതേതരത്വത്തിന് യോജിക്കാൻ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഇങ്ങനെയൊരു യോഗം നടത്താൻ ധൈര്യമുണ്ടായത് ഗവർണറുടെ ബലത്തിലാണ്. വിഷയത്തിൽ വലിയ പ്രതിഷേധം ആവശ്യമാണ്. ഗവർണർ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.