തെരുവുനായകളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസുമാരായ ജെ. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസെടുത്തത്.
പേവിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി എടുത്തത്. കൊച്ചുകുട്ടികളും പ്രായപൂർത്തിയാകാത്തവരും തെരുവ് നായകളുടെ ഇരകളാകുന്നുവെന്ന് ജസ്റ്റിസ് ജെ. പർദിവാല അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നൂറുകണക്കിന് തെരുവുനായ കേസുകൾ പേവിഷബാധയിലേക്ക് നയിക്കുകയും, ഇത് കുട്ടികളെയും പ്രായമായവരെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.