പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോള ക്ഷേത്ര സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് തമിഴ് വെട്രി കഴകം (ടി.വി.കെ) സ്ഥാപകനും നടനുമായ വിജയ്. തമിഴ്‌നാടിനെ അവഗണിക്കുന്നതിനിടെ തമിഴ് അഭിമാനത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണകക്ഷിയായ ഡിഎംകെയും ബിജെപിയും പരോക്ഷ ബന്ധുക്കളാണെന്നും ഇവർ ഒരു രാഷ്ട്രീയ നാടകത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. തമിഴ് സംസ്കാരത്തിനോ ഭാഷയ്‌ക്കോ ഒരിക്കലും യഥാർത്ഥ ബഹുമാനം നൽകാത്ത ബിജെപിക്ക് ചോള രാജവംശത്തിൽ പെട്ടെന്ന് താൽപ്പര്യം വന്നത് എന്തിനാണെന്ന് വിജയ് ചോദിച്ചു.
ഡിഎംകെ ചോള രാജാക്കന്മാർക്ക് മതിയായ ബഹുമാനം നൽകിയിരുന്നെങ്കിൽ ബിജെപി ഇപ്പോൾ അത് ഏറ്റെടുക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയും സംസ്ഥാനത്തെ ബിജെപിക്ക് പണയം വെക്കുകയും ചെയ്തുവെന്നും വിജയ് ആരോപിച്ചു.
പുരാതന തമിഴ് നാഗരികതയുമായി ബന്ധപ്പെട്ട കീലാടി പോലുള്ള പുരാവസ്തു സ്ഥലങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതിനിടെ ചോള അഭിമാനം പ്രകടിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിജയ് വിമർശിച്ചു. 2026-ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.