ഈരാറ്റുപേട്ടയിൽ കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സിപിഓ ശ്രീജേഷിനാണ് കുത്തേറ്റത്.
കാപ്പാ കേസ് പ്രതി അബ്ദുള്‍ ഹക്കീമാണ് കുത്തിയത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് അബ്ദുള്‍ ഹക്കീം ശ്രീജേഷിനെ കുത്തിയത്.
ശ്രീജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അബ്ദുള്‍ ഹക്കീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസമാണ് അബ്ദുള്‍ ഹക്കീമിനെതിരെ കാപ്പ ചുമത്തിയത്. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് വേണ്ടിയാണ് പൊലീസ് സംഘം വീട്ടിലെത്തിയത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് അബ്ദുള്‍ ഹക്കീമിനെതിരെ പുതിയ കേസെടുക്കും.