കൊച്ചി: ഹിരൺദാസ് മുരളി എന്നറിയപ്പെടുന്ന റാപ്പർ വേടനെതിരായ പീഡന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. തെളിവുകൾ ശേഖരിച്ചാൽ ഉടൻ വേടന് നോട്ടീസ് നൽകും. താരത്തെ അറസ്റ്റ് ചെയുന്നതിൽ നിയമോപദേശം തേടാനും നീക്കമുണ്ട്. തന്നെ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ ഇന്നലെയാണ് റാപ്പർ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.
അതേസമയം, ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടും. ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് അഭിഭാഷകന്റെ ശ്രമം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കൊച്ചി സിറ്റി പൊലീസിനോട് വിശദീകരണം തേടിയേക്കും.
യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് വേടൻ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31- കാരി നൽകിയ പരാതിയിൽ പറയുന്നത്.
പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസെടുത്തത്.നേരത്തെ കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വച്ചെന്ന കേസിലും വേടന്‍ അറസ്റ്റിലായിരുന്നു.വേടന്‍റെ ഫ്‌ളാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തിരുന്നു. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്.
















