യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന് ഉപസമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഉപസമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒസിലോസ് സ്കോപ്പ് എന്ന ഉപകരണമാണ് യൂറോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും കാണാതായത്. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതാണ് കാണാതായ ഉപകരണം.
യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടുണ്ട്. ഡിപ്പാർട്മെന്റിലെ ഉപകരണങ്ങൾ സംബന്ധിച്ച കാര്യത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കാനും വകുപ്പുതല അന്വേഷണത്തിൽ കാര്യങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പൊലീസ് അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതൊരു നടപടിക്രമം മാത്രമാണ്. പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടുമാരുടെ പർച്ചേസിംഗ് പവർ കൂട്ടണമെന്ന് ധാരണയായിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
















