മൂവാറ്റുപുഴ: മൺസൂണിൽ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കി ശൂലം വെള്ളച്ചാട്ടം. മഴക്കാലമായതോടെ പാൽ പോലെ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. എറണാകുളത്താണ് ശൂലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കണ്ണിനും മനസിനും കുളിരണിയിക്കുന്ന കാഴ്ച്ചയാണ് ഇവിടെയുള്ളത്.
മാറാടി പഞ്ചായത്ത് 13ാം വാർഡിലെ കായനാട് ശൂലം കയറ്റത്തിന് സമീപത്തുള്ള വെള്ളച്ചാട്ടം കാണാൻ ദിനേന നിരവധിപേർ എത്തുന്നുണ്ട്. മൂവാറ്റുപുഴ നഗരത്തിൽനിന്ന് പിറവം റൂട്ടിൽ ഏഴുകിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിന് അടുത്തെത്താം. ശൂലം കയറ്റം കയറിയശേഷം 200 മീ. ഉള്ളിലായാണിത്.
രണ്ട് മലകൾക്കിടയിലെ ചെങ്കുത്തായ പാറയിലൂടെ പല തട്ടുകളായി പരന്നൊഴുകി നൂറടി ഉയരത്തിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മനോഹരകാഴ്ചയാണ്.പിറമാടം കൊച്ചരുവിയ്ക്കൽ, വിരുപ്പുകണ്ടം പ്രദേശങ്ങളിലെ നീരുറവകളിൽനിന്ന് ഉത്ഭവിക്കുന്ന ശൂലം തോട്ടിലാണ് വെള്ളച്ചാട്ടം. വഴിയില്ലാത്തതിനാൽ മരങ്ങളുടെ വേരുകളിലും കല്ലുകളിലും പിടിച്ചാണ് ആളുകൾ വെള്ളച്ചാട്ടം കാണാൻ കയറുന്നത്. ഐതിഹ്യവും ചരിത്രവും നിലനിൽക്കുന്ന പ്രദേശമാണ് മാറാടി ശൂലം.
പതിറ്റാണ്ടുകൾമുമ്പ് കായനാട് പ്രദേശത്ത് കൃഷിക്ക് വെള്ളം ഉപയോഗിച്ചത് ഇവിടെനിന്നാണ്. വെള്ളച്ചാട്ടത്തിന് മുകളിലെ മലമുകളിൽ എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന 300 മീ. നീളത്തിലും 250 അടി താഴ്ചയിലുമുള്ള പാറമടയും ഇതിനു ചേർന്നുള്ള ചെക്ക് ഡാമുമുണ്ട്. മൂന്നാർ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. മാറാടി പഞ്ചായത്തിലെ 2, 13 വാർഡുകളിലായി കിടക്കുന്ന പത്തേക്കറോളം സ്ഥലത്താണ് ശൂലം മല. ശൂലം തോട് കായനാട് പാടശേഖരത്തിലൂടെ ഒഴുകി മൂവാറ്റുപുഴയാറിലാണ് പതിക്കുന്നത്.
















