വളാഞ്ചേരിയിൽ ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ (35) ആണ് പിടിയിലായത്. ബസിൽ വെച്ച് ഇയാൾ ഉപദ്രവിച്ചപ്പോൾ ബസ് ജീവനക്കാർ സഹായിച്ചില്ലെന്നും വിദ്യാർത്ഥിനിയായ പെൺകുട്ടി പരാതിപ്പെട്ടിരുന്നു.
വിദ്യാർത്ഥിനിയായ പെൺകുട്ടി കോളേജിലേക്ക് പോകുന്നതിനിടെ ബസിൽ വെച്ചാണ് ലൈഗികാതിക്രമം നടന്നത്. വട്ടപ്പാറ എത്തിയപ്പോഴാണ് ബസിൽ ഉണ്ടായിരുന്ന ഒരാൾ പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നു.
കുട്ടി ബഹളം വെക്കുകയും എതിർക്കുകയും ചെയ്തതോടെ കണ്ടക്ടർ ബസിലെ മുൻ ഭാഗത്തുനിന്നും പിൻഭാഗത്തെ സീറ്റിലേക്ക് ഇയാളെ മാറ്റിയിരുത്തുകയായിരുന്നു.
അതേസമയം കണ്ടക്ടർ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയോ ഉചിതമായ രീതിയിൽ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. പെൺകുട്ടിക്ക് വേണ്ടത്ര സഹായവും ചെയ്തിരുന്നില്ല. തൊട്ടടുത്ത സ്റ്റോപ്പ് എത്തിയതോടെ പ്രതിയായ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന് ബസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
















