ചെന്നൈ: ഹണിമൂൺ യാത്രയ്ക്കിടെ വിദേശത്ത് മരിച്ച ദമ്പതിമാരുടെ കുടുംബത്തിന് 1.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ട്രാവൽ ഏജൻസിയോട് ഉപഭോക്തൃകോടതി ഉത്തരവിട്ടു. ചെന്നൈ കോടമ്പാക്കം ആസ്ഥാനമായ ജെഡി ടൂർ ഓപ്പറേറ്റർ എന്ന സ്ഥാപനമാണ് നഷ്ടപരിഹാരം നൽകേണ്ടത്. ചെന്നൈ പൂനമല്ലിയിലെ ഡോക്ടര്‍ ദമ്പതിമാരായ വിഭൂഷിണിയും ഭര്‍ത്താവ് ലോകേശ്വരനുമാണ് 2023 ജൂണ്‍ എട്ടിന് ഇന്ത്യോനേഷ്യയില്‍ വച്ച് മരിച്ചത്. ദ്വീപ് യാത്രക്കിടെ ഫോട്ടോഷൂട്ട് നടത്തുമ്പോള്‍ തിരമാലയില്‍ അകപ്പെട്ടാണ് മരണം സംഭവിച്ചത്.
ട്രാവല്‍ ഏജന്‍സി കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് വിഭൂഷിണിയുടെ പിതാവ് ഉപഭോക്തൃകോടതിയില്‍ വ്യക്തമാക്കിയിരുന്നു. മകളും മരുമകനും മരിച്ച ദ്വീപില്‍ മുന്‍പും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ടെന്നും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇക്കാര്യം ഗൗരവതരമായി എടുത്തില്ലെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. കമ്പനിയുടെ സേവനത്തിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരമായി 1.50 കോടി രൂപയും മരണംമൂലമുണ്ടായ മാനസികവിഷമത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം.
തങ്ങളുടെ മുന്നറിയിപ്പുവകവെക്കാത്തതാണ് മരണകാരണമെന്ന് ടൂർ ഓപ്പറേറ്റർമാരും വാദിച്ചു. ഇരുവിഭാഗങ്ങളുടെയും വാദംകേട്ട കോടതി, ഹർജിക്കാരന് 1.50 കോടി രൂപയും മാനസികവിഷമമുണ്ടാക്കിയതിന് പത്തുലക്ഷവും നൽകാൻ ഉത്തരവിടുകയായിരുന്നു.
















