അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സിഗ്നലുകളിൽ ഇനി കാത്തുകിടക്കേണ്ടി വരില്ല. നാറ്റ്‌പാക്കും കെൽട്രോണും സംയുക്തമായി വികസിപ്പിച്ച എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം (ഇവിപിഎസ്) തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇൻഫോസിസ് ജംഗ്ഷനിൽ വിജയകരമായി പരീക്ഷിച്ചു.
സിഗ്നലുകളിലെ സെൻസറുകൾ പ്രവർത്തിപ്പിച്ച് അടിയന്തര വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോകാനും പൊതുഗതാഗതം സുഗമമാക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി.
നാറ്റ്‌പാക് വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കെൽട്രോൺ ആണ് ഉപകരണം നിർമിച്ചത്. തിരുവനന്തപുരം ബൈപാസ് റോഡിൽ കഴക്കൂട്ടത്തിനു സമീപം ഇൻഫോസിസ് ജംക്‌ഷനിലാണ് സംവിധാനം പരീക്ഷിച്ചത്.
ട്രാഫിക് ജംക്‌ഷനുകളിൽ അടിയന്തര വാഹനങ്ങൾക്കു മുൻഗണന നൽകി യാത്രാസമയം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഫീൽഡ് പരീക്ഷണത്തിൽ ഒരു ആംബുലൻസിൽ വാഹന യൂണിറ്റ് ഘടിപ്പിച്ചു.
ജംക്‌ഷൻ യൂണിറ്റിനെ നിലവിലെ ‘ഹറി കോൾ’ സിസ്റ്റവുമായി ഘടിപ്പിച്ചു.
അടിയന്തര വാഹനം എത്തുന്നതു കണ്ടെത്താൻ കൺട്രോളറിൽ ഇരുവശത്തുമുള്ള 2 ജംക്‌ഷനുകളുടെ ജിപിഎസ് വിവരങ്ങൾ ഉപയോഗിച്ചു.
ഇവിപിഎസ് ഉപയോഗിച്ചും അല്ലാതെയും ഒരു ആംബുലൻസ്, ജംക്‌ഷൻ കടന്നു പോകാനെടുത്ത സമയം താരതമ്യം ചെയ്തപ്പോൾ ഒരു ദിശയിൽ 10–25 സെക്കൻഡും തിരികെ 24 സെക്കൻഡും സമയം ലാഭിക്കാനായെന്നാണു കണ്ടെത്തൽ.
















