ആലപ്പുഴ: ഐഷ തിരോധാന കേസിലും ജൈനമ്മ കൊലക്കേസിലും പ്രതി സെബാസ്റ്റ്യനു പങ്കുള്ളതായി സംശയം. പള്ളിപ്പുറത്ത് നിന്ന് ലഭിച്ച അസ്ഥികൾ ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടേതല്ലെങ്കിൽ ഐയിഷയുടെ ബന്ധുക്കളുടെ ഡിഎൻഎ കൂടി പരിശോധിക്കാനാണ് തീരുമാനം.
സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് ചേർത്തലയിലെത്തി തെളിവെടുപ്പ് നടത്തി. ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, ഐഷ, ഏറ്റുമാനൂർ സ്വദേശി ജൈനമ്മ എന്നീ തിരോധാന കേസുകളിൽ ഏകീകൃത അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.ബിന്ദു പത്മനാഭനെയും ജൈനമ്മയെയും കാണാതായതിനു പുറമേ ചേർത്തല വാരനാട് സ്വദേശി ഐഷ തിരോധാനത്തിലും സെബാസ്റ്റ്യന് ബന്ധം ഉണ്ടെന്നാണ് സംശയം. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് ഐഷയുടെ അയൽവാസിയും സുഹൃത്തുമായ റോസമ്മ പറയുന്നു. 2012 മുതൽ കാണാതായ ഐഷയുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇവരുടെ തിരോധാനത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. ബിന്ദു പത്മനാഭനെ കാണാതായ കേസിലും സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. മൂന്ന് കേസുകളിലും സമഗ്രമായി അന്വേഷണം വേണമെന്നാണ് ബിന്ദു തിരോധാന കേസിലെ ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്.
ജൈനമ്മയുടെ തിരോധാനക്കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യനെ ചേർത്തലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണ്ണം വിൽപ്പന നടത്തിയ കടയിലും പണയംവച്ച ധനകാര്യ സ്ഥാപനത്തിലുമായിരുന്നു തെളിവെടുപ്പ്. ഈ ആഭരണങ്ങൾ ജൈനമ്മയുടേത് തന്നെയാണോ എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തും. മൂന്ന് സ്ത്രീകളുടെയും തിരോധാന കേസുകളിൽ വലിയ ദുരൂഹതയാണ് ഒളിഞ്ഞിരിക്കുന്നത്.
















