കൊൽക്കത്ത: വ്യാജരേഖകൾ ചമച്ച് ഇന്ത്യയിൽ താമസിച്ച ബംഗ്ലദേശ് യുവതി അറസ്റ്റിൽ. നടിയും മോഡലുമായ ശാന്ത പോൾ (28) ആണ് അറസ്റ്റിലായത്. ആധാര്‍ കാര്‍ഡ്, വോട്ടർ ഐഡി ഉൾപ്പടെയുള്ള രേഖകൾ യുവതി വ്യാജമായി നിർമിച്ചു. ബംഗ്ലദേശ് പാസ്പോർട്ട് ഉപയോഗിച്ച് 2023ലാണ് ഇവർ ഇന്ത്യയിലെത്തിയത്.
ബംഗ്ലദേശ് വിമാന കമ്പനിയിൽ കാബിൻ ക്രൂ അംഗമായും ശാന്ത പോൾ ജോലി ചെയ്തിട്ടുണ്ട്. ആന്ധ്ര സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഷ്‌റഫിനെ വിവാഹം കഴിച്ചശേഷം ഇരുവരും കൊൽക്കത്തയിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു.കുടുംബവുമായി പ്രശ്നങ്ങളുള്ളതിനാലാണ് കൊൽക്കത്തയിൽ താമസിക്കുന്നതെന്നാണ് ഫ്ലാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞത്. ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് വ്യാജ അധാർ കാർഡും പാൻകാർഡും വോട്ടർ ഐഡിയുമാണ് നൽകിയത്. പ്രാദേശിക ഏജന്റ് വഴിയാണ് വ്യാജരേഖകൾ നിർമിച്ചതെന്ന് പൊലീസ് പറയുന്നു. ബംഗ്ലദേശിനെ പ്രതിനിധീകരിച്ച് നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
2016ൽ ഇന്തോ-ബംഗ്ലാ സൗന്ദര്യ മത്സരത്തിൽ ബംഗ്ലദേശിനെ പ്രതിനിധീകരിച്ച് മത്സരിച്ചു. 2019ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിലും പങ്കെടുത്തു.രണ്ടു വർഷമായി തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിച്ചു വരികയായിരുന്നെന്ന് പൊലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഒരു ഒഡിയ സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
















