തിരുവനന്തപുരം: സർവ്വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും മന്ത്രിമാർ ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ പി.രാജീവ്, ആർ.ബിന്ദു എന്നിവരാണ് ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തുക. സമവായത്തിലൂടെ സ്ഥിരം വി സി നിയമനം നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം.
സ്ഥിരം വിസിമാരെ നിയമിക്കുന്നത് ഉയർന്ന അക്കാദമിക യോഗ്യത കൂടി കണക്കിലെടുത്ത് സർക്കാർ ലിസ്റ്റിൽ നിന്ന് വേണമെന്നാകും മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെടുക. നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിൽ സർക്കാർ ലിസ്റ്റ് മറികടന്ന് വീണ്ടും താൽക്കാലിക വിസിമാരെ നിയമിച്ചത്തിലുള്ള എതിർപ്പും മന്ത്രിമാർ ഗവർണറെ അറിയിക്കും. വിസിമാരുടെ നിയമനം ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
















