കര്‍ണാടക: ധർമസ്ഥലയിൽ സ്ത്രീകളെ കൊന്നുകുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തൽ. 15 വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ട വിവരം ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയും ഇച്ചലംപാടി സ്വദേശിയായുമായ ടി.ജയന്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പതിനഞ്ച് വര്‍ഷം മുന്‍പ് ദൂരൂഹമായൊരു ശവസംസ്‌കാരത്തിന് താന്‍ സാക്ഷിയായെന്ന് ജയന്ത് പറഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതാണ്ട് 15 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പാതിയോളം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. മൃതദേഹ പരിശോധന നടത്താന്‍ അരും മെനക്കെട്ടില്ല. ഞാൻ അതേക്കുറിച്ച് ഒരു പരാതി നല്‍കിയപ്പോള്‍ ധൃതിപിടിച്ച് സംസ്‌കാരിച്ചു. ഞാന്‍ അത് എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടു. എന്റെ പരാതിയില്‍ കേസെടുത്തില്ല-ടി ജയന്ത് പറഞ്ഞു. ധര്‍മസ്ഥലയില്‍ ഒരുപാട് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രദേശവാസികള്‍ക്ക് അതെക്കുറിച്ച് അറിയാമെന്നും ജയന്ത് പറഞ്ഞു.
ഭയംകൊണ്ടാണ് ആരും പരാതി നല്‍കാത്തത്. എന്നാല്‍ എസ്‌ഐടിയുടെ ഇടപെടല്‍ പ്രത്യാശ നല്‍കുന്നു. വര്‍ഷങ്ങളായി ഗ്രാമത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, വര്‍ഷങ്ങളായി ഇത് മറച്ചുവെക്കപ്പെട്ടിട്ടണ്ട്. വ്യക്തിപരമായി താനൊരു പരാതി നല്‍കിയിട്ടുണ്ട്. തന്റെ അനന്തിരവള്‍ പത്മലതയുടെ തിരോധാനവുമായി ബന്ധപ്പെട്ട്. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ പരാതി നല്‍കാന്‍ തയ്യാറാണ്. അഞ്ച് മുതല്‍ ആറ് വരെ ആളുകള്‍ മുന്നോട്ട് വരാന്‍ തയ്യാറാണ്. ഇതൊരു തുടക്കം മാത്രമാണ്-അദ്ദേഹം പറഞ്ഞു.
അതേസമയം ധര്‍മസ്ഥല കേസില്‍ പ്രത്യേക അന്വേഷണസംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥനെതിരെ പരാതിയുമായി പ്രധാന സാക്ഷിയുടെ അഭിഭാഷകന്‍ രംഗത്ത് വന്നു. സിര്‍സി സ്റ്റേഷനിലെ ഇന്‍സ്പെക്ടറും എസ്ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്ക്കെതിരേയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ ഗൗഡ കഴിഞ്ഞ ദിവസം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് ആരോപണം. ധര്‍മസ്ഥല കേസില്‍ എസ്ഐടി സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്ഐടി അംഗമായ മഞ്ജുനാഥ ഗൗഡയ്ക്കെതിരേ കേസെടുക്കണമെന്ന് ധര്‍മസ്ഥല ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
















