കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനെ അല്‍പസമയത്തിനകം തെളിവെടുപ്പിനായി ആലപ്പുഴയിലെത്തിക്കും. മൃതദേഹാവശിഷ്ടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിലാണ് കോട്ടയത്ത് നിന്നുള്ള അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുക.
പുതുതായി ഗ്രാനൈറ്റ് പാകിയ സ്ഥലം ഉൾപ്പെടെ ദുരൂഹതയുള്ളയിടമാണ് തെളിവെടുപ്പ് നടക്കാൻ പോകുന്ന വീട്. ആർഡിഒ അനുമതി ലഭിച്ചാൽ ഗ്രാനൈറ്റ് പൊളിച്ചുള്ള പരിശോധനയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
രണ്ടേകാൽ ഏക്കറിൽ കാടുപിടിച്ച പറമ്പിലും പരിശോധനയുണ്ടാകും. കഴിഞ്ഞദിവസം ജെയ്‌നമ്മയുടെ സ്വർണ്ണം വിറ്റതും പണയം വെച്ചതുമായ സ്ഥാപനങ്ങളിൽ തെളിവെടുപ്പ് നടത്തി വീണ്ടെടുത്തിരുന്നു.
ജെയ്‌നമ്മക്ക് പുറമെ ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ തിരോധാന കേസുകളിലും പ്രതിസ്ഥാനത്താണ് സെബാസ്റ്റ്യൻ. മൃതദേഹാവശിഷ്ടം കണ്ടെത്തിയെങ്കിലും ഡിഎൻഎ ഫലം ലഭിക്കാത്തതിനാൽ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സെബാസ്റ്റ്യൻ സീരിയൽ കില്ലറാണെന്ന സംശയത്തിലാണ് പൊലീസ്.
















