ധര്‍മസ്ഥല സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ലെന്നപൊലീസിന്റെ മറുപടി ഞെട്ടിപ്പിക്കുന്നതാണ്.വിവരാവകാശപ്രവര്‍ത്തകനും ധര്‍മസ്ഥലയിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയുമായ ജയന്തിന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പോലീസില്‍നിന്ന് ഈ മറുപടി ലഭിച്ചത്. 2024-ൽ ലഭിച്ച വിചിത്രമായ വിവരാവകാശ മറുപടി വീണ്ടും ചർച്ചയാക്കുകയാണ് ആക്ഷൻ കമ്മിറ്റി. 2000 മുതൽ 2015 വരെയുണ്ടായ അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആവശ്യപ്പെട്ടു. എന്നാൽ ഈ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നാണ് ബെൽത്തങ്ങാടി പൊലീസിൻ്റെ മറുപടി. അതേസമയം: ധര്‍മസ്ഥലയിൽ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മാധ്യവിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള വിധി പറഞ്ഞ ജഡ്ജി പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന്‍റെ കോളേജിലെന്ന് വിവരം. വിധി പറഞ്ഞ ബെംഗളുരു കോടതി ജഡ്‍ജിയായ ജഡ്ജിയായ ബി. വിജയ് കുമാർ റായ് പഠിച്ചത് ധർമസ്ഥല ട്രസ്റ്റിന് കീഴിലുള്ള മംഗളൂരുവിലെ എസ്‍ഡിഎം ലോ കോളേജിലാണെന്നും ഈ കോടതിയിൽ നിന്ന് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ അപേക്ഷ നൽകി.
ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് നടത്തുന്ന നിയമവിദ്യാഭ്യാസസ്ഥാപനമാണ് എസ്‍ഡിഎം ലോ കോളേജ്. ബെംഗളുരു അഡീ. സിറ്റി സിവിൽ സെഷൻസ് കോടതി 10-ലെ ജഡ്ജിയാണ് വിജയ് കുമാർ റായ്. 2004-ൽ വിജയ് കുമാർ റായ് പി പി ഹെഗ്ഡെയെന്ന അഭിഭാഷകന്‍റെ ജൂനിയറായിരുന്നു. ധർമസ്ഥല ട്രസ്റ്റുമായി ബന്ധപ്പെട്ട നിരവധി കേസുകൾ കൈകാര്യം ചെയ്യുന്നത് ഈ അഭിഭാഷകന്‍റെ സ്ഥാപനമാണ്.
ധർമസ്ഥല ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത് ഈ കോടതിയിലാണ്. ഇത് അനുവദിച്ച കോടതി എണ്ണായിരത്തോളം വാർത്താ ലിങ്കുകൾ പിൻവലിക്കാനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഒരു യൂട്യൂബ് ചാനലിന് അനുകൂല വിധി ലഭിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി തിരിച്ചയക്കുകയും ചെയ്തിരുന്നു.
ധർമസ്ഥലയിൽ മണ്ണ് നീക്കിയുള്ള പരിശോധന ഇന്ന് പുനരാംരഭിക്കും. ഇനി മൂന്ന് സ്പോട്ടുകളിലാണ് പരിശോധന നടത്താനുള്ളത്. ഇന്നലെ ഞായറാഴ്ചയായതിനാൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയില്ല. കൂട്ടത്തോടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്ന കാര്യമായ തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്ഐടി സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ കർണാടകയെ ആകെ ഞെട്ടിച്ച ഒന്നാണ്. 1998-നും 2014- നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത്.
ആരുടെയും സഹായം കൊണ്ടല്ല കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയത്; ബിജെപിക്കെതിരെ വി ശിവന്‍കുട്ടി
അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















