കൊച്ചി: അരയൻകാവിലെ 58കാരിയുടെ മരണത്തിൽ ദുരൂഹത. വെളുത്താൻകുന്ന് അറയ്ക്കപ്പറമ്പിൽ ചന്ദ്രിക (58) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ലഹരിക്ക് അടിമയായ മകൻ അഭിജിത്ത് കസ്റ്റഡിയിൽ. ചന്ദ്രികയുടെ ഭർത്താവ് അംബുജാക്ഷൻ ഏതാനും വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു.
അമ്മയെ നിരന്തരം മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന മകന്‍ അഭിജിത്തിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രിക മരിച്ചതായി മകൻ ഇന്നു രാവിലെയാണ് അയൽക്കാരെ അറിയിക്കുന്നത്. അയൽക്കാർ വന്നു നോക്കുമ്പോൾ കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സാരിയിൽ തൂങ്ങിയാണ് മരിച്ചതെന്നും താനാണ് താഴെ എടുത്തു കിടത്തിയത് എന്നുമായിരുന്നു മകന്റെ വിശദീകരണം.
പിന്നാലെ പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ തുടങ്ങി. മകൻ കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നും മൃതദേഹത്തിന്റെ കിടപ്പ് കണ്ടിട്ട് തൂങ്ങിമരിച്ചതാകാൻ സാധ്യതയില്ലെന്ന ആരോപണങ്ങളുമായി നാട്ടുകാരും ഇതിനിടെ രംഗത്തെത്തി. മകൻ മർദിക്കുന്നതിനു ദൃക്സാക്ഷികളുണ്ടെന്നും പലപ്പോഴും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അമ്മയെന്ന പരിഗണന പോലുമില്ലാതെയാണു ചന്ദ്രികയെ ഉപദ്രവിച്ചിരുന്നതെന്നു പഞ്ചായത്ത് വാര്‍ഡ് അംഗം ഉമാദേവി സോമൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒന്നുരണ്ടു തവണ പൊലീസ് വന്നിരുന്നു. കഴിഞ്ഞ ദിവസവും മകൻ തന്നെ ഉപദ്രവിക്കുന്നുവെന്നും ഒന്ന് ഉപദേശിക്കണമെന്നും പറഞ്ഞ് ചന്ദ്രിക വിളിച്ചിരുന്നുവെന്ന് ഉമാദേവി വ്യക്തമാക്കി. എന്നാൽ വീട്ടിലെത്തി വിളിച്ചെങ്കിലും അഭിജിത് പുറത്തേക്കു വന്നില്ലെന്നും അവർ പറഞ്ഞു. 2 മാസം മുമ്പ് അമ്മയുടെ കഴുത്തിൽ വാക്കത്തി വച്ച് ഭീഷണിപ്പെടുത്തിയതിന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും അന്ന് കയ്യിൽനിന്നു കഞ്ചാവ് പിടിച്ചിരുന്നു എന്നും വിവരമുണ്ട്.
മകൻ തന്നെ കൊല്ലുമെന്ന് ചന്ദ്രിക പേടിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും അടുത്തുള്ള ബന്ധുവീടുകളിലാണ് ഇവർ രാത്രി ഉറങ്ങിയിരുന്നത്.
ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയിരിക്കുകയാണ്.
പരസ്പര വിരുദ്ധമായ മറുപടികളാണ് മകന്റെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും മുന്നോട്ടുള്ള നടപടിക്രമങ്ങളെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
















