ബംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. തിരച്ചിലിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി.സാക്ഷി പറഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. തിരച്ചിൽ ആറാം ദിവസം പിന്നിടുന്നു.
പതിനൊന്നാമത്തെ പോയിന്‍റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടുന്നതല്ല ഈ പോയിന്‍റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. കുറച്ചു ദിവസങ്ങളായി സാക്ഷി പറഞ്ഞിരുന്ന 13 സ്പോട്ടുകളിലായിരുന്നു പരിശോധന നടന്നുവന്നിരുന്നത്. എന്നാൽ, സാക്ഷി കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് പുതിയ ചില സ്പോട്ടുകൾ അറിയാം.
അവിടങ്ങളിൽ പരിശോധന നടത്തണം എന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്ന് പതിനൊന്നാമത്തെ സ്പോട്ടിൽ പരിശോധനയ്ക്കായി എത്തിയ സമയത്താണ് സാക്ഷിയുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സാക്ഷി പറയുന്ന പുതിയ സ്പോട്ടിലേക്ക് പരിശോധന വ്യാപിപ്പിക്കാമെന്ന തീരുമാനമെടുത്തത്.
ഇന്ന് രാവിലെ വളരെ അപ്രതീക്ഷിതമായാണ് പതിനൊന്നാമത്തെ സ്പോട്ടിന് പകരം ഉൾക്കാട്ടിലേക്ക് സാക്ഷിയെ കൊണ്ടുപോയി പരിശോധന നടത്തിയത്. ഏതാണ്ട് മൂന്നടി താഴ്ചയിൽ പരിശോധന നടത്തിയപ്പോൾ തന്നെ അസ്ഥി ഭാഗങ്ങൾ ലഭിക്കുകയായിരുന്നു. ഏതൊക്കെ ഭാഗങ്ങളാണ് ലഭിച്ചതെന്നുള്ള കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. എന്നാൽ, അസ്ഥിയുടെ ഭാഗങ്ങൾ ലഭിച്ച അതേ സ്ഥലത്തു നിന്നും സാരിയുടെ ഭാഗങ്ങളും മറ്റും ലഭിച്ചതായുള്ള സൂചന ലഭിച്ചിട്ടുണ്ട്.
വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അസ്ഥി ഭാഗങ്ങൾ ബംഗളൂരുവിലെ എസ് എൽ ലാബിൽ എത്തിക്കും. നേരത്തെ കൊണ്ടുപോയ അസ്ഥിഭാഗങ്ങൾക്കൊപ്പം ആയിരിക്കും പുതിയതായി ലഭിച്ച അസ്ഥി ഭാഗങ്ങളും പരിശോധിക്കുക.
















