ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പരസ്യ മദ്യപാനത്തിൽ വിചിത്ര വിശദീകരണവുമായി തലശേരി പൊലീസ്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. സ്വമേധയാ പൊലീസിന് കേസെടുക്കാൻ തെളിവ് ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ കഴിയാതെ കേസ് നിൽക്കില്ലെന്നാണ് തലശേരി പൊലീസിന്റെ വാദം. അതേസമയം, ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് സംഭവത്തിൽ നിജസ്ഥിതി തേടും.
കണ്ണൂർ സെൻട്രൽ ജയിലിലുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ കഴിഞ്ഞ മാസം 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് പൊലീസിനെ കാവൽനിർത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു.
സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തു. സംഭവത്തിൽ കണ്ണൂരിലെ മൂന്ന് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസിനെ കാവൽ നിർത്തി പ്രതികൾ മദ്യപിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
എന്നാൽ, പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്നാണ് സ്പീക്കർ എ.എൻ.ഷംസീറും പി.ജയരാജനും പ്രതികരിച്ചത്.
















