ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 2020 ഓഗസ്റ്റ് അഞ്ചിന് പെയ്തിറങ്ങിയ പെരുമഴയത്ത് ഉരുള്‍പൊട്ടി ഒലിച്ചുപോയത് 70 ജീവനുകള്‍ ആയിരുന്നു. കേരളത്തിലെ ദുരന്ത ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് പെട്ടിമുടി ദുരന്തം. ഉറ്റവരെ നഷ്ടപ്പെട്ട മനുഷ്യരുടെ വേദനയില്‍ മൗനം തളം കെട്ടുകയാണ് ദുരന്തഭൂമിയില്‍.
നാലുലയങ്ങളിലായി ഉറങ്ങിക്കിടന്ന 32 കുടുംബങ്ങളെയാണ് ഉരുളെടുത്തത്. മരിച്ചവരില്‍ കുഞ്ഞുമക്കളും ഗര്‍ഭിണികളും വൃദ്ധരും ഉണ്ടായിരുന്നു. 12 പേര്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ജീവന്റെ തുടിപ്പുമായി ദുരന്തത്തെ അതിജീവിച്ചു.
ഇടുക്കി രാജമലയിലെ കണ്ണന്‍ ദേവന്‍ തേയിലത്തോട്ടത്തിനുള്ളിലെ ലയങ്ങളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ ആയിരുന്നു ഉരുളില്‍പ്പെട്ടത്. പ്രദേശത്ത് പത്തടി ഉയരത്തിൽ വരെ മണ്ണുമൂടി. പലയിടത്തും വലിയ പാറകൾ വന്നടിഞ്ഞു. വൈദ്യുതി ബന്ധം നിലച്ചതും മൊബൈൽ ഫോൺ കവറേജ് ഇല്ലാതിരുന്നതും ദുരന്തം പുറംലോകമറിയാൻ വൈകി. പ്രതികൂല കാലാവസ്ഥ മൂലം പാലം തകർന്നത് രക്ഷാപ്രവർത്തനം അതീവദുഷ്‌ക്കരമാക്കി.
തമിഴ്‌നാട് കേരള സര്‍ക്കാരുകള്‍ ധനസഹായം നല്‍കിയെങ്കിലും, കേന്ദ്രസര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ തുക ഇതേവരെ ലഭ്യമായിട്ടില്ല. വാര്‍ഷിക ദിനത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ഭൂമിയിലേക്ക് ദുരന്തം ബാക്കിയാക്കിയവര്‍ ഒന്നുകൂടി കടന്നു ചെല്ലും. മൗനം ഓര്‍മ്മകള്‍ക്ക് മേല്‍ പെയ്തിറങ്ങും.
















