സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, പാരസെറ്റമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വ്യാപകമായി ഉപയോഗിക്കുന്ന ഈ വേദനസംഹാരിയും പനി മരുന്നും നിരോധിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ഇതുവരെ ഒരു നിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു.
മന്ത്രിയുടെ വിശദീകരണത്തിൽ, പാരസെറ്റാമോളും മറ്റ് ചില മരുന്നുകളും സംയോജിപ്പിച്ചുള്ള ചില കോമ്പിനേഷൻ മരുന്നുകൾക്ക് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കി. ഈ കോമ്പിനേഷനുകൾ ഏതൊക്കെയാണെന്ന് CDSCO-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിന് ദോഷകരവുമായ മരുന്ന് കോമ്പിനേഷനുകൾ നിരോധിക്കുന്നത് പതിവാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 156-ഓളം സംയുക്ത മരുന്നുകൾക്ക് CDSCO വിലക്കേർപ്പെടുത്തിയിരുന്നു. പനി, വേദന, അലർജി എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
















