എം എസ് സി എല്‍സ കപ്പല്‍ അപകടത്തില്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി. അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി വ്യക്തമാക്കി. 9,531 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല എന്നാണ് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളിക്കൊണ്ടായിരുന്നു മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി നഷ്ടപരിഹാര തുക നല്‍കില്ല എന്ന് അറിയിച്ചത്.
എം സ് സി എൽസ 3 കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമർപ്പിച്ചത് അതിശയോക്തി കലർത്തിയ കണക്കാണെന്നും കപ്പൽ കമ്പനി ഹൈകോടതിയിൽ വാദിച്ചു. കപ്പലപകടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണ് അടിഞ്ഞതെന്നും അത് കമ്പനി തന്നെ നീക്കം ചെയ്തു എന്നും മെഡിറ്ററേനിയൻ കപ്പൽ കമ്പനി കോടതിയോട് വ്യക്തമാക്കി. 87 പേജുകളുള്ള സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളെയും കപ്പൽ കമ്പനി തള്ളുകയായിരുന്നു.
കപ്പൽ അപകടം നടന്നത് രാജ്യ അതിർത്തിക്ക് പുറത്താണ്. കപ്പലിൽ നിന്ന് ഇന്ധന ചോർച്ച ഉണ്ടായിട്ടില്ല. കടലിൽ ഇന്ധനം കലർന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞില്ല. ഇന്ധന ചോർച്ച മൂലമുള്ള പരിസ്ഥിതി ആഘാതം ചോദ്യം ചെയ്യാൻ സംസ്ഥാനത്തിന് അവകാശമില്ലെന്നും കേന്ദ്ര സർക്കാരിന് ആണ് അവകാശം എന്നും മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.
















