തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ഉപകരണം ആശുപത്രിയിൽ തന്നെയുണ്ടെന്ന് കണ്ടെത്തൽ. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉപകരണം കാണാനില്ല എന്ന് പരാമര്‍ശിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡോ. ഹാരിസ് ഹസ്സന്‍ വകുപ്പ് മേധാവിയായ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം നഷ്ടമായെന്നും ഡോക്ടര്‍ തന്നെ ഇക്കാര്യം സമ്മതിച്ചെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 12 ലക്ഷം രൂപ വിലവരുന്ന ഉപകരണം കാണാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ ഉപകരണം യൂറോളജി വിഭാഗത്തിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് ആരോഗ്യവകുപ്പിന് ഉടന്‍ കൈമാറുമെന്നാണ് വിവരം.
















