കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയായ ജീവനക്കാരനെ ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ടു. പ്രതിയായ അറ്റന്‍ഡര്‍ എഎം ശശീന്ദ്രനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഇയാളുടെ ഭാഗത്ത് തെറ്റുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മെഡിക്കൽ കോളേജിലെ ഭരണനിർവഹണവിഭാഗം (ഇ-9) പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള ശുപാർശ ഉത്തരവ് പ്രിൻസിപ്പലിന് കൈമാറുകയും ഇതിൽ പ്രിൻസിപ്പൽ തീരുമാനമെടുത്ത് ഒപ്പിടുകയുമായിരുന്നു. പിരിച്ചുവിട്ട നടപടിയിൽ സംതൃപ്തി ഉണ്ടെന്ന് അതിജീവിത പറഞ്ഞു. 2023 മാർച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കൽ കോളേജ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ പ്രതി പീഡിപ്പിച്ചത്.
















