തിരുവനന്തപുരം: മന്ത്രി ജിആർ അനിലിന് സിപിഐ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. വെളിച്ചെണ്ണ ഉൾപ്പടെയുള്ള സാധനങ്ങളുടെ വിലക്കയറ്റ കാലത്ത് ഭക്ഷ്യവകുപ്പ് നോക്കുകുത്തിയായെന്നും വിലനിയന്ത്രിക്കുന്നതിന് ഇടപെടലുകൾ ഉണ്ടായിട്ടെല്ലെന്നുമാണ് ഉയർന്നുവരുന്ന വിമർശനം.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുണ്ടായത്.13 ഇന അവശ്യസാധനങ്ങൾക്ക് വില കൂട്ടില്ലെന്ന വാഗ്ദാനം പാഴ് വാക്കായെന്നും വെളിച്ചെണ്ണ വില വർധനവ് നാണക്കേടാണെന്നും സമ്മേളനത്തിൽ വിമർശിച്ചു. കുറഞ്ഞ വിലയിൽ നല്ല എണ്ണ പൊതു വിപണിയിൽ കിട്ടും. പിന്നെന്തിന് കേരയുടെ എണ്ണ വാങ്ങണമെന്നും ചോദ്യം ഉയർന്നു. അതേസമയം, സർക്കാരിനും സിപിഎമ്മിനുമെതിരേയും കടുത്ത വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുകയാണ്. ഇടതു സർക്കാരിനെപ്പോലെ അല്ല പലകാര്യങ്ങളിലും തീരുമാനങ്ങൾ.
ഗവർണറുടെ വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണ്. ഗവർണർക്കെതിരെയുള്ള പോരാട്ടത്തിൽ ആത്മാർത്ഥതയില്ല. നിലപാടുകളിൽ സിപിഎം വെള്ളം ചേർക്കുകയാണെന്നും വിമർശനം ഉയർന്നു. സിപിഎമ്മിന്റെ വകുപ്പുകളിൽ അനധികൃത നിയമനങ്ങൾ ഉണ്ടായെന്നും ആരോപണമുണ്ട്. സമ്മേളനത്തിൽ കൃഷിവകുപ്പിനെതിരേയും വിമർശനം ഉയർന്നു. ഹോർട്ടികോർപ്പ് എന്തിനാണെന്നും ഹോർട്ടികോർപ്പിൽ പൊതു വിപണിയെക്കാൾ വിലയാണെന്നും പിന്നെങ്ങനെ സ്ഥാപനം രക്ഷപ്പെടുമെന്നാണ് ചോദ്യം. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങൾ ഉണ്ടായത്.
















