കോഴിക്കോട് ട്രെയിനിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയെ കവര്‍ച്ചാശ്രമത്തിനിടെ തള്ളിയിട്ട കേസിൽ പ്രതിയെ മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണ സംഘം കേരളത്തിലെത്തി.
രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചണ്ഡിഗഢ് – കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന തൃശൂർ സ്വദേശിയായ 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണവും മൊബൈൽ ഫോണും കവർന്നത്. ഇതിനിടെ പ്രതി മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു.
സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പ്രതി മഹാരാഷ്ട്രയിലെ പൻവേലിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കേരള പൊലീസും റെയിൽവേ പൊലീസും അടങ്ങുന്ന അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















