ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സര്‍ക്കുലര്‍ ഇറക്കിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. വിഭജന ഭീതി ദിനം എന്ന് ആദ്യമായി കേള്‍ക്കുകയാണെന്നും ഏതെങ്കിലും ദിനം ആചരിക്കാന്‍ നിർദേശം നൽകാൻ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. സമാന്തര ഭരണ സംവിധാനമായി മാറാനാണ് ഗവര്‍ണറുടെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കിയിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും ഗവര്‍ണറുടെ സര്‍ക്കുലറില്‍ പറയുന്നു.
ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടി എന്നും, പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും രാജ്ഭവനില്‍ നിന്ന് ഔദ്യോഗിക നിര്‍ദേശം.
















